ബസ്സിന് മുകളില്‍ നിരോധിത പോണ്‍ സൈറ്റ് സ്റ്റിക്കര്‍; ബസ് കസ്റ്റഡിയിലെടുത്ത് ട്രാഫിക് പൊലീസ്

തൃശൂര്‍: നിരാധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ ബസില്‍ പതിച്ചതിനെ തുടര്‍ന്ന് തൃശൂരില്‍ സ്വകാര്യ ബസ് കസ്റ്റഡിയില്‍. പരാതിയെ തുടര്‍ന്ന് തൃശൂര്‍- കൊടുങ്ങല്ലൂര്‍, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ്സില്‍ ഒട്ടിച്ച സ്റ്റിക്കര്‍ നിര്‍മ്മിച്ചത് പെരുമ്പാവൂരിലാണെന്നാണ് വിവരം. ബസിന്റെ ഉടമയായ കൊടുങ്ങല്ലൂര്‍ സ്വദേശിയോട് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു.

തൃശൂര്‍- കൊടുങ്ങല്ലൂര്‍, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി ബസിലാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. തൃശൂര്‍ ട്രാഫിക് പൊലീസ് ആണ് ഇന്ന് രാവിലെ എട്ടിന് ബസ് പിടികൂടിയത്. നിരോധിച്ച പോണ്‍ സൈറ്റിന്റെ സ്റ്റിക്കറൊട്ടിച്ചാണ് ബസ് ഓടുന്നതെന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ബസ് സ്റ്റേഷനിലെത്തിക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ബസ് എത്തിക്കുമ്പോള്‍ പോണ്‍ സൈറ്റുകളുടെ സ്റ്റിക്കറുകള്‍ നീക്കം ചെയ്യണമെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സൈറ്റിന്റെ ദൃശ്യങ്ങള്‍ ഇളക്കിമാറ്റി ബസ് ജീവനക്കാര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ബസ് ജീവനക്കാര്‍ രംഗത്തെത്തി. സ്റ്റിക്കര്‍ പോണ്‍ സൈറ്റിന്റേതാണെന്ന് അറിയില്ലെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. സ്റ്റിക്കര്‍ ബസ് ജീവനക്കാര്‍ തന്നെ നീക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂരിലെ വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുപോയിരുന്നു. അവിടത്തെ ജീവനക്കാരായിരിക്കാം ഇത്തരത്തിലുള്ളൊരു സ്റ്റിക്കര്‍ ഒട്ടിച്ചതെന്നാണ് ജീവനക്കാര്‍ നല്‍കിയി മൊഴി. പൊലീസ് മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. പെരുമ്പാവൂരിലെ വര്‍ക്ക്‌ഷോപ്പിലെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, പരാതിയില്‍ ഏത് വകുപ്പെടുത്ത് കേസെടുക്കുമെന്നാണ് പൊലീസിന്റെ ആശയക്കുഴപ്പം. ബസില്‍ ഇത്തരത്തിലുള്ള സ്റ്റിക്കറുകള്‍ പതിച്ചുവെന്നതിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇതല്ലാതെ മറ്റേതെങ്കിലും തരത്തിലുള്ള വകുപ്പുകള്‍ ചുമത്തണോയെന്ന് പരിശോധിച്ച് വരികയാണെന്ന് തൃശൂര്‍ സിറ്റി പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള കേസ് തൃശൂര്‍ പൊലീസിന്റെ പക്കല്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഏത് തരത്തിലുള്ള കേസെടുക്കുമെന്ന ആശയക്കുഴപ്പം പൊലീസില്‍ നിലനില്‍ക്കുകയാണ്. നിലവില്‍ ബസ് പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.

Top