ഗർഭിണിയായ സ്ത്രീയെ ഭർത്താവ് ബസിൽ നിന്നും തള്ളിയിട്ടു കൊന്നു

ചെന്നൈ∙ തമിഴ്നാട് ദിണ്ഡിഗലിൽ അഞ്ചുമാസം ഗർഭിണിയായ സ്ത്രീയെ ഭർത്താവ് ബസിൽനിന്നു തള്ളിയിട്ടു കൊന്നു. 19 വയസുകാരിയായ വളർമതിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭർത്താവ് പാണ്ഡ്യനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു പാണ്ഡ്യന്റെ ക്രൂരത. എട്ടുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വളർമതിയുടെ പിതാവ് സമ്മാനമായി നൽകുന്ന ടൂവീലര്‍ വാങ്ങാന്‍ ബസില്‍ പോകുന്നതിനിടെയാണു സംഭവം.

ബസിന്റെ പിൻവശത്തെ വാതിലിനു സമീപമുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്. യാത്രയ്ക്കിടെ ഇരുവരും നിസാര കാര്യത്തെ ചൊല്ലി തർക്കമായി. ഇതിനുപിന്നാലെ പാണ്ഡ്യൻ ബസിൽനിന്നു വളർമതിയെ തളളിയിടുകയായിരുന്നു. ബസിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഇക്കാര്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബസ് കുറെ ദൂരം പോയപ്പോള്‍ പാണ്ഡ്യന്‍ തന്നെ മുന്നിലെത്തി വിവരം കണ്ടക്ടറെ അറിയിക്കുകയായിരുന്നു.

കണ്ടക്ടറാണ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദിണ്ഡിഗൽ സർക്കാർ ആശുപത്രിയിൽ നടന്ന പോസ്റ്റ‌്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
Top