കശ്മീരിലെ ബാരമുള്ള ജില്ലയില്‍ പോലീസുകാരനെ ഭീകരവാദികള്‍ വെടിവെച്ചുകൊന്നു

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരമുള്ള ജില്ലയില്‍ പോലീസുകാരനെ ഭീകരവാദികള്‍ വെടിവെച്ചുകൊന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ ഗുലാം മുഹമ്മദ് ദര്‍ ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.

മൂന്നു ദിവസത്തിനിടെ ഭീകരവാദികള്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. കഴിഞ്ഞ ഞായറാഴ്ച ശ്രീനഗറില്‍ കുട്ടികള്‍ക്കൊപ്പം മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. ഇന്‍സ്പെക്ടര്‍ മസ്റൂര്‍ അഹമ്മദ് വാനിക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.തങ്മാര്‍ഗിലുള്ള വൈലോ ക്രാല്‍പോറ ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ വീടിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. ദറിന് ഒന്നിലധികംതവണ വെടിയേറ്റുവെന്നാണ് വിവരം. തങ്മാര്‍ഗ് സബ് ഡിസ്ട്രിക്ട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭീകരവാദികളെ പിടികൂടാന്‍ സുരക്ഷാസേന പ്രദേശം വളഞ്ഞതായാണ് വിവരം.

തിങ്കളാഴ്ച പുല്‍വാമയില്‍ ഭീകരരുടെ വെടിയേറ്റ് യു.പി. സ്വദേശിയായ തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സക്കിടെയാണ് മരിച്ചത്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

 

Top