ശ്രീനഗറിൽ ഭീകരരോട് ഏറ്റുമുട്ടി പൊലീസുകാരന് വീരമൃത്യു

ദില്ലി: ശ്രീനഗറിൽ ഭീകരരോട് ഏറ്റുമുട്ടി ചികിത്സയിലായിരുന്ന പൊലീസുകാരന് വീരമൃത്യു. സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന കോൺസ്റ്റബിൾ സർഫറാസ് അഹമ്മദാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ നടന്ന ഏറ്റമുട്ടലിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്രീനഗറിലെ നൗഹട്ട മേഖലയിലാണ് ഭീകരാക്രമണം നടന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് വെടിയേറ്റതായും റിപ്പോർട്ടുണ്ട്.

ശ്രീനഗറിൽ കഴിഞ്ഞ ദിവസം സുരക്ഷ സേനയ്ക്ക് നേരെയുണ്ടായ ഗ്രേനേഡ് ആക്രമണത്തില്‍ സിആർപിഎഫ് ജവാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പുൽവാമയിലെ ദ്രബ്ഗാമിലുണ്ടായ ഏറ്റുമുട്ടല്‍ മൂന്ന് ഭീകരരെ സുരക്ഷ സേന വധിക്കുകയും ചെയ്തിരുന്നു. ലഷ്കർ ഇ ത്വയിബയുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് സുരക്ഷാ സേന അറിയിച്ചത്.

Top