ശബരിമല വിവാദം; വീണ്ടും സമവായത്തിന് ഒരുങ്ങി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ്. ഒക്ടോബര്‍ 16ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്ന് ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പ സേവാ സംഘം തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍വിധിയോടെയല്ല ചര്‍ച്ചയെന്നും പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പൂജയും ആചാരനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ദേവസ്വം ബോര്‍ഡ് ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിക്കെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കിയിരുന്നു.

ഇത് സംബന്ധിച്ച് കണ്ഠരര് മോഹനര്, കണ്ഠരര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്. വിശ്വാസവും ആചാരവും പാലിക്കാന്‍ ഭരണഘടന അനുവദിക്കുന്ന അവകാശം വിധിയിലൂടെ നഷ്ടമായി എന്ന് പുന:പരിശോധനാ ഹര്‍ജിയില്‍ ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

മുമ്പ് എന്‍എസ്എസും അഖില ഭാരത അയ്യപ്പ ഭക്തജന കൂട്ടായ്മയും വിഷയത്തില്‍ പുന:പരിശോധനാ ഹര്‍ജി സുപ്രീംകോടതിയില്‍ നല്‍കിയിരുന്നു. ശബരിമല വിധി ഭരണഘടനാപരമായി തെറ്റാണെന്നാണ് തന്ത്രി കുടുംബം പറയുന്നത്.

Top