ശബരി ഹെലിക്കോപ്ടർ സർവീസ് ; സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും വഴിപാടുകള്‍ കച്ചവടവല്‍ക്കരിക്കാനുമുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ ദേവസ്വം ബോര്‍ഡ്.

നിലയ്ക്കലിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്താനും അഭിഷേകം ഉള്‍പ്പെടെ നടത്താനും സൗകര്യം നല്‍കുമെന്ന പരസ്യത്തിനെതിരെ നിയമനടപടിയെടുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചു. ഇത്തരം നീക്കം ഒരു തരത്തിലും അനുവദിക്കില്ലെന്നു ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

കാലടിയില്‍ നിന്നും നിലയക്കല്‍ വരെ ദിവസവും 12 തവണ സര്‍വീസുണ്ടാകുമെന്നാണ് ശബരി സര്‍വീസ് എന്ന സ്വകാര്യ കമ്പനിയുടെ പേരിലുള്ള പരസ്യത്തില്‍ പറയുന്നത്. ഇങ്ങനെ വരുന്നവര്‍ക്ക് സന്നിധാനത്ത് സുഗമമായ ദര്‍ശനത്തിനും മേല്‍ശാന്തിയെ കാണുന്നതിനും സൗകര്യമൊരുക്കും. കൂടാതെ നെയ്യഭിഷേകത്തിനും സന്നിധാനത്ത താമസത്തിനും സൗകര്യമൊരുക്കും. ഇതിനൊക്കെയായി 29,500 രൂപയാണ് നല്‍കേണ്ടത്. ഈ നവംബര്‍ 17 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പരസ്യത്തില്‍ പറയുന്നത്.

എന്നാല്‍ തങ്ങള്‍ ഇത്തരത്തില്‍ പരസ്യങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് ശബരി സര്‍വീസസിന്റെ വിശദീകരണം. പലയിടത്തായി ഹെലികോപ്ടര്‍ സര്‍വീസ് നടത്താന്‍ കഴിയുമോയെന്ന പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്.

അടിയന്തര ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ നിലയ്ക്കലും പാണ്ടിത്താവളത്തും ഹെലിപ്പാഡുകളുണ്ടെങ്കിലും ഇവ സാധാരണ യാത്രകള്‍ക്ക് ഉപയോഗിക്കാന്‍ അനുവാദമില്ല.

Top