മകരവിളക്ക് കാലത്ത് സ്ത്രീകള്‍ വരരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് എ പത്മകുമാര്‍

തിരുവനന്തപുരം: മകരവിളക്ക് കാലത്ത് സ്ത്രീകള്‍ വരരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. തിരക്ക് കൂടി നിന്ന രണ്ട് ദിവസം യുവതികള്‍ വരരുതെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാക്കുകളെ ഒരു മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതാണ്. മുഖ്യമന്ത്രി തന്നെ വിമര്‍ശിച്ചതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വാക്കുകളെ നല്ല നിലയില്‍ എടുത്താല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകള്‍ ശബരിമലയിലേക്ക് വരണ്ടെന്നു പറയാന്‍ ഒരു മന്ത്രിക്കും കഴിയില്ലെന്നും സര്‍ക്കാരിന്റെ നിലപാടാണ് മന്ത്രിമാര്‍ പറയേണ്ടതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ലെന്ന ദേവസ്വംമന്ത്രിയുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. ശബരിമല ദര്‍ശനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ പൊലീസ് സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ കഴിയാതിരുന്നത് അവര്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചതുകൊണ്ടാണ്. ദര്‍ശനം നടത്താനെത്തിയ യുവതികള്‍ സ്വയം മടങ്ങിപ്പോകുകയായിരുന്നു. ദര്‍ശനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടാല്‍ ദര്‍ശനം നടത്താനുള്ള എല്ലാ സൗകര്യവും പൊലീസ് ചെയ്തുകൊടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

1949ലാണ് ദേവസ്വം ബോര്‍ഡ് രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ മണ്ഡല മകരവിളക്കിന് മാത്രമേ ശബരിമല നട തുറന്നിരുന്നുള്ളൂ. മലയാളമാസത്തിലും ഓണത്തിനും നടതുറക്കാന്‍ പിന്നീട് തീരുമാനിച്ചു. നേരത്തെയുള്ള ആചാരത്തില്‍ നിന്നുള്ള മാറ്റമാണ്. അത് സൗകര്യപ്രദമാണ്. തിരക്ക് കുറയ്ക്കാം. ഇക്കാര്യത്തിലൊന്നും ആരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top