യുവതീപ്രവേശം വിവാദമായത് മുഖ്യമന്ത്രിയുടെ പിടിവാശി കാരണം; തുറന്നടിച്ച് എ.പദ്മകുമാര്‍

പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിയാണ് കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യുവതീപ്രവേശ വിഷയം വിവാദമാക്കിയതെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പദ്മകുമാര്‍. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് സുപ്രീം കോടതി വിധി വന്നയുടന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് എല്ലാ കാര്യങ്ങളും വിശദീകരിച്ചിരുന്നു. പ്രത്യാഘാതങ്ങള്‍ എറെയുള്ളതിനാല്‍ ഇക്കാര്യത്തില്‍ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നെന്നും പദ്മകുമാര്‍ പറഞ്ഞു.

അനിവാര്യമെങ്കില്‍ മാസപൂജക്കാലത്തു മാത്രം യുവതീപ്രവേശം അനുവദിക്കുന്നത് ആലോചിക്കണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെയായാല്‍ സംഘര്‍ഷം ഒഴിവാക്കാനാകുമെന്ന് ചിലരുടെ ഉറപ്പ് തനിക്കു ലഭിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഇതെല്ലാം തള്ളിയെന്നും പദ്മകുമാര്‍ ആരോപിച്ചു. അതേസമയം, പദ്മകുമാറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിനേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവി നീട്ടിനല്‍കാത്ത സര്‍ക്കാര്‍ നടപടിയെയ രൂക്ഷമായി വിമര്‍ശിച്ച പദ്മകുമാര്‍ കണ്ണൂര്‍ ജില്ലക്കാരനല്ലാത്തതിനാലാണ് പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് കാലാവധി നീട്ടിനല്‍കാതിരുന്നതെന്നും തുറന്നടിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തുന്ന പീഡനങ്ങളാണ് കഴിഞ്ഞകാലങ്ങളിലുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി നീട്ടിക്കൊടുത്ത മുന്‍ ബി.ജെ.പി. നേതാവ് ഒ.കെ. വാസുവിനു നല്‍കിയ പരിഗണനപോലും തനിക്ക് കിട്ടിയില്ലെന്ന് പദ്മകുമാര്‍ പറഞ്ഞു.

Top