‘ഇന്ത്യ’ എന്ന പേരിനൊപ്പം ‘ജീത്തേഗ ഭാരത്’; പ്രതിപക്ഷ സഖ്യത്തിന് പുതിയ ടാഗ് ലൈൻ

ദില്ലി : പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യയെന്ന പേരിനെ ചൊല്ലി രാഷ്ട്രീയ വിവാദം.ഇന്ത്യയെന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദബിശ്വ ശർമ കുറ്റപ്പെടുത്തി. പദ്ധതികളുടെ പേരിനൊപ്പം ഇന്ത്യയെന്ന് ചേർക്കുന്ന മോദിയോട് ഇക്കാര്യം പറഞ്ഞാല്‍ മതിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. അതേസമയം ഇന്ത്യയെന്ന പേരിനൊപ്പം ‘ജീത്തേഗ ഭാരത്’ എന്ന് ടാഗ്‍ലൈനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്

ഇന്ത്യയെന്ന പേര് കൊളോണിയല്‍ ചിന്താഗതിയെന്ന വിമർശനം ഉയർത്തി ഭരണപക്ഷത്ത് നിന്ന് ആദ്യം രംഗത്തെത്തിയത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ്. ബ്രീട്ടിഷുകാരുടെ സംഭാവനയാണ് ഇന്ത്യ എന്ന പേര്. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്ന് ട്വിറ്ററില്‍ കുറിച്ച ഹിമന്ദ ബിശ്വ ശർമ തന്റെ ബയോയില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി തിരുത്തുകയും ചെയ്തു. എന്നാല്‍ അസം മുഖ്യമന്ത്രിയുടെ വിമർശനത്തെ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് എതിർത്തു. സ്കില്‍ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നീ സർക്കാർ പദ്ധതികള്‍ക്ക് പേര് നല്‍കിയത് ഹിമന്ദബിശ്വ ശർമയുടെ പുതിയ ഉപദേശകനായ മോദിയാണെന്ന് ജയ്റാം രമേശ് പറഞ്ഞു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നത് മോദിയാണ്. പ്രചാരണ റാലികളില്‍ മോദി ഇന്ത്യക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞിട്ടള്ളതെന്നും പഴയ പ്രചാരണ വീഡിയോ പങ്ക് വെച്ച് ജയ്റാം രമേശ് കുറ്റപ്പെടുത്തി.

ഇന്ത്യയെന്ന പേര് സഖ്യത്തിന് തീരുമാനിച്ചതിന് പിന്നാലെ ഒരു ടാഗ്ലൈൻ കൂടി സഖ്യം തീരുമാനിച്ചിട്ടുണ്ട്. ജീത്തേഗ ഭാരത് ഭാരത് വിജയിക്കും എന്നതാണ് ടാഗ് ലൈൻ. ഇന്നലെ രാത്രിയാണ് നേതാക്കള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. ശിവസേന നേതാവ് ഉദ്ദവ് താക്കറെയാണ് ടാഗ്‍ലൈൻ ശുപാർശ ചെയ്തതെന്നാണ് വിവരം.

Top