ദുബായ് വിമാനത്താവളത്തില്‍ പുതിയ കോവിഡ് പരിശോധനാകേന്ദ്രം തുറന്നു

ദുബായ്: അത്യാധുനിക സൗകര്യങ്ങളോടെ ദുബായ് വിമാനത്താവളത്തില്‍ പുതിയ കോവിഡ് പരിശോധനാകേന്ദ്രം തുറന്നു. ലോകത്തില്‍ ഏറ്റവുമധികം യാത്രക്കാരെത്തുന്ന വിമാനത്താവളങ്ങളില്‍ ഒന്നായ ഇവിടെ അതിവിശാലമായ സംവിധാനങ്ങളോടു കൂടിയ പരിശോധനാ കേന്ദ്രമാണ് ആരംഭിച്ചത്.

പി.സി.ആര്‍. പരിശോധനാ ഫലം നാലുമുതല്‍ ആറുമണിക്കൂറിനകം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. ഇതിനുമുമ്പ് വരെ യാത്രക്കാരുടെ സാമ്പിളുകള്‍ ശേഖരിച്ച് 12 മണിക്കൂറിന്റെ ഇടവേളകളില്‍ വിവിധ ലബോറട്ടറികളില്‍ എത്തിച്ചാണ് പരിശോധന നടത്തിയിരുന്നത്. എന്നാല്‍ പുതിയകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചതോടെ സാമ്പിളുകള്‍ ശേഖരിച്ച് 30 മിനിറ്റിനകം വിമാനത്താവളത്തിനുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ലാബില്‍ നിന്ന് പരിശോധന നടത്തി ഫലം ലഭ്യമാക്കാന്‍ കഴിയുന്നു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ പ്രതിദിനം ഒരുലക്ഷം സാമ്പിളുകള്‍ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. യാത്രികര്‍ക്ക് കാത്തിരിപ്പ് സമയം കുറച്ച് എളുപ്പത്തില്‍ ഫലം ലഭ്യമാക്കാന്‍ കഴിയുന്നതായി ആരോഗ്യമന്ത്രാലയം മെഡിക്കല്‍ ഡയറക്ടര്‍ കാര്‍ലോ കബാര്‍ പറഞ്ഞു.

സാമ്പിളുകള്‍ ശേഖരിക്കാന്‍ 330 ജീവനക്കാരും പരിശോധനയ്ക്കായി 100 വിദഗ്ധരും വിമാനത്താവളത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിശോധനാ ഫലം ടെക്സ്റ്റ് മെസേജായും അല്‍ ഹൊസന്‍ ആപ്പിലും ലഭ്യമാക്കുന്നു. ലബോറട്ടറി എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുമായും ബന്ധപ്പെടുത്തിയുള്ളതായതിനാല്‍ പരിശോധനാ ഫലം ഉടന്‍തന്നെ സര്‍ക്കാര്‍ പോര്‍ട്ടലുകളിലും ലഭ്യമാക്കാനാകുമെന്ന് ദുബായ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ഈസ അല്‍ ഷംസി പറഞ്ഞു.

കോവിഡിന്റെ തുടക്കംതൊട്ട് 50 ലക്ഷത്തോളം പേരെ ഇവിടെ പരിശോധിച്ചു. എക്‌സ്പോയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നതുകൂടി പരിഗണിച്ചാണ് വിമാനത്താവളത്തിനുള്ളില്‍ തന്നെ സമഗ്ര പരിശോധനാ സംവിധാനം ഒരുക്കിയിരിക്കുന്നത്.

 

Top