മേയര്‍ക്കും നഗരസഭയ്ക്കും എതിരെ വ്യാജ പ്രചരണം നടത്തിയ മെഡിക്കല്‍ സ്‌റ്റോര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മേയര്‍ മെഡിക്കല്‍ സ്‌റ്റോര്‍ പൂട്ടിച്ചു എന്ന വിവാദമായ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാരനെ എസ്എടി ആശുപത്രി സൊസൈറ്റി സസ്‌പെന്‍ഡ് ചെയ്തു. എസ്എടി മെഡിക്കല്‍ സ്‌റ്റോറിന് താത്കാലികമായി ഉപയോഗിക്കാന്‍ നഗരസഭ വിട്ട് നല്‍കിയ കെട്ടിടം ഒഴിയണമെന്നും, മെഡിക്കല്‍ സ്‌റ്റോറിന് വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറണം എന്നും നഗരസഭ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിന് മെഡിക്കല്‍ സ്‌റ്റോര്‍ അധികൃതര്‍ തയ്യാറായില്ല.

തുടര്‍ന്ന് മേയര്‍ കെട്ടിടം നേരിട്ടെത്തി പരിശോധിക്കാന്‍ തീരുമാനിച്ചു. ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിനെ ചുമത്തപ്പെടുത്തുകയും ചെയ്തു. ഇതിനായി സ്ഥലത്തെത്തിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനോട് മെഡിക്കല്‍ സ്‌റ്റോറിലെ ചീഫ് ഫാര്‍മിസിസ്റ്റ് ആയ ബിജു തട്ടിക്കയറുകയും മേയര്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.

മേയര്‍ തീരുമാനിച്ച യോഗത്തിനെത്തിയവര്‍ക്കെതിരെ ബിജു നടത്തിയ അധിക്ഷേപത്തിനെതിരെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വഷണത്തിലാണ് ഇപ്പോള്‍ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.

അന്ന് നഗരസഭ നടത്തിയ പരിശോധനയില്‍ പ്രസ്തുത കെട്ടിടത്തില്‍ ഒരു മേശയും, കേടായ കമ്പ്യൂട്ടറും മാത്രമാണുള്ളതെന്നും അവിടെ മരുന്നുകള്‍ സൂക്ഷിക്കുന്നില്ല എന്നും ബോധ്യപ്പെട്ടിരുന്നു. അനധികൃതമായി കൈവശം വച്ചിരുന്ന കെട്ടിടം മേയര്‍ പൂട്ടി ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ മെഡിക്കല്‍ സ്‌റ്റോറിലെ ചീഫ് ഫാര്‍മിസിസ്റ്റ് ആയ ബിജു സാമൂഹ്യ മാധ്യമങ്ങളിലൂടെ മേയര്‍ മെഡിക്കല്‍ സ്‌റ്റോര്‍ പൂട്ടിച്ചു എന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയായിരുന്നു.

ഇത് മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ വന്‍വിവാദമായി. മാത്രമല്ല മെഡിക്കല്‍ സ്‌റ്റോര്‍ പൂട്ടിച്ചു എന്ന പ്രചരണം നടന്ന ദിവസങ്ങളില്‍ 10 മുതല്‍ 12 ലക്ഷം രൂപയുടെ വരെ വ്യാപാരം പ്രസ്തുത മെഡിക്കല്‍ സ്‌റ്റോറില്‍ നടന്നതായും അന്വഷണത്തില്‍ തെളിഞ്ഞു. മേയര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഉള്‍പ്പെടെ ഉയരുന്ന സ്ഥിതിവിശേഷം സംജാതമാവുകയായിരുന്നു.

അന്ന് തന്നെ ഈ വ്യാജ വാര്‍ത്തയ്‌ക്കെതിരെ മേയര്‍ സൈബര്‍ പോലീസിലും, ആരോഗ്യവകുപ്പിനും , തദ്ദേശ സ്വയംഭരണ വകുപ്പിനും പരാതി നല്‍കിയിരുന്നു. ആ പരാതികളിലും അന്വഷണം നടന്ന് വരികയാണ് . സാമൂഹ്യ മാധ്യമങ്ങളില്‍ മേയറെ വ്യക്തിഅധിക്ഷേപത്തിന് ഇരയാക്കിയ പ്രചരണത്തിന് തുടക്കം കുറിച്ച പോലീസ് കേസ് പിന്നാലെ വരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഏതായാലും മേയറെ രാഷ്ട്രീയമായി ആക്രമിക്കാനും തേജോവധം ചെയ്യാനും മുന്നില്‍ നിന്ന രാഷ്ട്രീയ ശത്രുക്കള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ സസ്‌പെന്‍ഷന്‍.

Top