ഒന്നര വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടി ; ഭാര്യ പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട:പത്തനംതിട്ട കലഞ്ഞൂരില്‍ ഒന്നര വര്‍ഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ്. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നൗഷാദിന്റെ ഭാര്യ അഫ്സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയില്‍ ഭാര്യ മൊഴി നല്‍കിയത്.

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. നൗഷാദിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മൃതദ്ദേഹം കുഴിച്ചു മൂടിയ പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് പരിശോധന നടത്തി. നൗഷാദിനെ കാണാനില്ലെന്ന പേരില്‍ 2021 നവംബറില്‍ പിതാവ് നല്‍കിയ കേസിലാണ് ഇപ്പോള്‍ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദാമ്പത്യ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

മൊഴിയുടെ പശ്ചാത്തലത്തില്‍ പൊലീസ് പ്രാഥമികാനേഷ്വണം നടത്തി. അഫ്സാനയെ ഉള്‍പ്പെടുത്തി പൊലീസ് വിദഗ്ധ പരിശോധന നടത്തുന്നു. എന്നാല്‍ പരസ്പര വിരുദ്ധമായ ഇവരുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

Top