ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍

ഓര്‍ക്കാട്ടേരി : കുന്നുമ്മക്കരയിലെ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. തട്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയാണ് തിങ്കളാഴ്ച രാത്രി മരിച്ചത്. ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ അമ്മാവന്‍ കുന്നുമ്മക്കര സ്വദേശി ഹനീഫയെ ആണ് പോലീസ് കസ്റ്റഡയില്‍ എടുത്തത്. എടച്ചേരി പോലീസ് ആണ് വെള്ളിയാഴ്ച രാത്രി ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

മരിക്കുന്നതിന് കുറച്ചുമുമ്പ് ഭര്‍ത്താവിന്റെ ബന്ധു ഷെബിനയെ മര്‍ദിച്ചിരുന്നെന്നും അതിനുശേഷം മുറിക്കുള്ളില്‍പ്പോയ ഷെബിന പുറത്തുവരാതിരുന്നിട്ടും വീട്ടുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഷെബിനയുടെ ഭര്‍ത്താവ് ഹബീബ് വിദേശത്താണ്. ഭര്‍ത്താവിന്റെ ഉമ്മയും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. ഇതേത്തുടര്‍ന്ന് ഷെബിന വീടുമാറാന്‍ തീരുമാനിക്കുകയും വിവാഹസമയത്ത് നല്‍കിയ സ്വര്‍ണം തിരികെ ആവശ്യപ്പെടുകയും ചെയ്തു.

സംഭവ ദിവസത്തെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. ഭര്‍തൃവീട്ടില്‍ വെച്ച് ഇയാള്‍ ഷബ്‌നയെ മര്‍ദിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. ഐ.പി.സി. സെക്ഷന്‍ 498 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം അന്വേഷണത്തിനുശേഷം തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഹനീഫയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. ഇതിന് മുമ്പ് സമാനരീതിയില്‍ മര്‍ദനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് ശേഷം കൂടുതല്‍ പേരെ കേസില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യവും തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.

Top