എ.എം.എം.എ ജനറല്‍ ബോഡി നവംബര്‍ 24ന്; ഡബ്ല്യുസിസിയുടെ കത്ത് ചര്‍ച്ചയാകും

താരസംഘടനയായ എ.എം.എം.എക്കെതിരെയുള്ള സിനിമയിലെ സ്ത്രീ കൂട്ടായ്മ ഡബ്ല്യൂസിസിയുടെ പരാതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക ജനറല്‍ ബോഡി യോഗം നവംബര്‍ 24ന് ചേരും.നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങള്‍ നല്‍കിയ കത്തും ദിലീപിന്റെ രാജിയും അന്ന് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ദിലീപിന്റെ രാജിക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഒരു ജനറല്‍ബോഡിയെടുത്ത തീരുമാനം തിരുത്താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഇടവേള ബാബു പറഞ്ഞു. അത് തിരുത്തണമെങ്കില്‍ അടുത്ത ജനറല്‍ബോഡിയിലാണ് സാധിക്കുക. എല്ലാവര്‍ക്കും പറയാനുള്ളത് പറയട്ടെ, സംഘടന ഇപ്പോള്‍ പരസ്യമായി പ്രതികരിക്കുന്നില്ലെന്ന് ശനിയാഴ്ചത്തെ ഡബ്ല്യൂസിസി വാര്‍ത്താസമ്മേളനത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.ദിലീപിനെ പുറത്താക്കണമെന്ന കത്ത് ജനറല്‍ ബോഡിയിലാകും ചര്‍ച്ചയാകുക. എല്ലാവരെയും ഒരുമിപ്പിച്ച് പോകാനാണ് സംഘടനയുടെ ലക്ഷ്യമെന്നും ഇടവേള ബാബു വ്യക്തമാക്കി.രാജിക്കാര്യവും നടിമാരുടെ കത്തിന്റെ കാര്യവുമുള്‍പ്പെടെ എല്ലാ വിവരങ്ങളും ജനറല്‍ബോഡിയില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന സൂചനയും നല്‍കി. മന്ത്രിമാരായ മെഴ്‌സിക്കുട്ടിയമ്മയും എ കെ ബാലനും ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Top