‘വന്യജീവി ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാളെ ഉന്നതാധികാര സമിതി യോഗം ചേരും’; എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: വന്യജീവി ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നാളെ ഉന്നതാധികാര സമിതി യോഗം ചേരുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. മുഖ്യമന്ത്രി, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി, റവന്യൂ , പട്ടിക ജാതി ക്ഷേമ മന്ത്രി ചീഫ് സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നാളെ രാവിലെ പത്തരയ്ക്കാണ് യോഗം.

അതിരപ്പിള്ളിയിലെ ആന അവശനിലയിലാണെന്നും ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പരിശോധിക്കുമെന്നും വനംമന്ത്രി പറഞ്ഞു. ആനയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. കാട്ടില്‍ നിന്ന് ആന ഇറങ്ങുന്നത് പ്രതിരോധ നടപടിയിലൂടെ മാത്രം ഇല്ലാതാക്കാന്‍ കഴിയില്ല. ആവാസ വ്യവസ്ഥയില്‍ തന്നെ ഇവയെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ കൂടി വേണം. ഇതും നാളെ നടക്കുന്ന യോഗം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

പിടി 7 ന്റെ ചികിത്സ തുടരും. കക്കയത്തെ കാട്ടുപോത്തിനെ പിടികൂടാന്‍ ശ്രമം തുടരുകയാണ്. സര്‍ക്കാരിന് ഉദാസീനത ഇല്ല. ബന്ദിപ്പൂരിലെ ത്രികക്ഷി ചര്‍ച്ച ഫലപ്രദമാണ്.സിഗ്‌നലുകള്‍(ഏര്‍ലി വാര്‍ണിങ് സിസ്റ്റം) വേഗത്തില്‍ കൈമാറാന്‍ നടപടി സ്വീകരിക്കും.വനം വന്യ ജീവി നിയമത്തില്‍ കാലോചിതമായ പരിഷ്‌കരണം വേണം. കേരളത്തിന്റെ ഈ ആവശ്യത്തോട് അനുകൂല നിലപാടാണ് കര്‍ണാടകയും തമിഴ്‌നാടും സ്വീകരിച്ചതതെന്നും വനംമന്ത്രി വ്യക്തമാക്കി.

Top