എംഎല്‍എ ആക്കിയ ജനങ്ങളോട് കാപ്പന്‍ നീതികേട് കാണിച്ചു; എ കെ ശശീന്ദ്രന്‍

കോഴിക്കോട്: മാണി സി കാപ്പന്റെ മുന്നണി മാറ്റം അദ്ദേഹത്തെ എംഎല്‍എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടെന്ന് എ കെ ശശീന്ദ്രന്‍. എല്‍ഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവില്‍ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുന്‍പ് കാപ്പന്‍ എടുത്ത നിലപാട് അനുചിതമാണെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം രാഷ്ട്രീയ തീരുമാനം എടുക്കില്ല. കാപ്പന്റെ ഇപ്പോഴത്തെ പ്രവൃത്തി കാണുമ്പോള്‍ അദ്ദേഹം നേരത്തെ യുഡിഎഫുമായി ധാരണ ഉണ്ടാക്കി എന്ന് വ്യക്തമാണ്. യു ഡി എഫില്‍ സീറ്റ് ഉറപ്പിച്ച ശേഷമാണ് കാപ്പന്‍ പ്രശ്‌നം തുടങ്ങിയത്. രാഷ്ട്രീയ കാരണങ്ങളാലാണ് താന്‍ എല്‍ഡിഎഫിന് ഒപ്പം നില്‍ക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ നിലപാടും അതാണ്.

തന്റെ കൂടെ ആളുണ്ടെന്ന അവകാശവാദം കാണാന്‍ പോകുന്ന പൂരമാണ്. ഇക്കാര്യം ജില്ലാ പ്രസിഡന്റുമാരോട് അന്വേഷിച്ചാല്‍ അറിയാം. എന്‍സിപിയിലെ ചില ജില്ലാ കമ്മിറ്റികള്‍ ഒഴികെ എല്ലാവരും എല്‍ഡിഎഫിനൊപ്പമാണ്. ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാം. ഒരാള്‍ പോയാലും പാര്‍ട്ടിക്ക് ക്ഷീണമാണ്. പിളരുന്തോറും വളരും എന്ന് പറഞ്ഞത് കെ എം മാണി മാത്രമാണ്. കാപ്പന്‍ പാര്‍ട്ടി വിട്ടത് വേദന ഉണ്ടാക്കുന്ന കാര്യമാണ്.

പാല വിട്ടുനല്‍കില്ല എന്ന് മുന്നണിയില്‍ ഒരു ചര്‍ച്ച ഔദ്യോഗികമായോ അനൗദ്യോഗികമായോ നടന്നില്ല. കാപ്പന് ക്ഷമ വേണമായിരുന്നു. ദേശീയ നേതൃത്വ തീരുമാനത്തിന് കാത്തിരുന്നില്ല. പാലാ സീറ്റില്‍ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനത്തിനും കാത്തിരുന്നില്ല. കാപ്പന്‍ കാണിച്ചത് പാര്‍ട്ടി അച്ചടക്കത്തിനെതിരാണ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് കാപ്പന്റെ തീരുമാനം. അദ്ദേഹത്തെ ജയിപ്പിച്ച പ്രവര്‍ത്തകരെ വഞ്ചിച്ചു. ഇത് ഒരു നല്ല പ്രവര്‍ത്തകന്റെ പ്രവര്‍ത്തിയല്ല, രാഷ്ട്രീയ തീരുമാനവുമല്ല എന്നും എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

താന്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ഘടകക്ഷിയാകുമെന്ന് ഇന്ന് രാവിലെയാണ് മാണി സി കാപ്പന്‍ പ്രഖ്യാപിച്ചത്. എന്‍സിപി കേന്ദ്രനേതൃത്വം വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും. ഘടകക്ഷിയായിട്ടായിരിക്കും താന്‍ യുഡിഎഫിന്റെ ഐശ്വര്യകേരള യാത്രയില്‍ പങ്കെടുക്കുക എന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി.

കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോള്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല. പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നീട് ആലോചിക്കേണ്ട കാര്യങ്ങളാണ്. ദേശീയ നേതൃത്വം ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കും. 101 ശതമാനവും അക്കാര്യത്തില്‍ വിശ്വാസമുണ്ട്. നാളത്തെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും, 9 സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ട്. ഇവരും നാളത്തെ യാത്രയില്‍ പങ്കെടുക്കുമെന്നും മാണി സി കാപ്പന്‍ അറിയിച്ചു.

 

Top