എ.കെ ആന്റണിക്കെതിരെ പടയൊരുക്കം, തോൽപ്പിച്ചതിൽ ആദർശധീരനും പങ്കെന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്തപരാജയത്തോടെ സംശുദ്ധ രാഷ്ട്രീയ പ്രതിഛായയുള്ള എ.കെ ആന്റണിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാക്കളുടെ പ്രതിനിധിയായി യുവ നേതൃത്വത്തിന് മുന്നില്‍ വഴിയടച്ചതും വിജയസാധ്യതകള്‍ തകര്‍ത്തതുമാണ് ആന്റണിയ്ക്ക് വിനയാകുന്നത്.

രാഹുല്‍ഗാന്ധി താല്‍പര്യപ്പെട്ടിട്ടും ഷീല ദീക്ഷിതുമായി ചേര്‍ന്ന് ഡല്‍ഹിയില്‍ ആം ആദ്മി സഖ്യം തകര്‍ത്തത് ആന്റണിയുടെ നീക്കങ്ങളായിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്നാണ് ഡല്‍ഹിയുടെ ചുമതലയുണ്ടായിരുന്ന പി.സി ചാക്കോ നിലപാടെടുത്തിരുന്നത്, എന്നാല്‍ ആന്റണി ഇതിന് എതിരായിരുന്നു.

കെജ്‌രിവാളില്‍ നിന്നേറ്റ പരാജയത്തിന്റെ പക മനസില്‍ സൂക്ഷിക്കുന്ന ഷീല ദീക്ഷിതാണ് ആന്റണിയെ കൂട്ടുപിടിച്ച് സഖ്യം തകര്‍ത്തത്. ഷീലാദീക്ഷിതിന് പകരക്കാരനായെത്തിയ അജയ് മാക്കനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഡല്‍ഹിയില്‍ ആം ആദ്മി സഖ്യം വേണമെന്ന നിലപാടിലായിരുന്നു.


ഡല്‍ഹിയിലും ഹരിയാനയിലും ആം ആദ്മിയുമായി സഖ്യം ചേര്‍ന്നാല്‍ നേട്ടമുണ്ടാക്കാമെന്ന പി.സി ചാക്കോയുടെ നിര്‍ദ്ദേശത്തെ ഷീല ദീക്ഷിത് വെട്ടിയത് എ.കെ ആന്റണിയെ മുന്‍നിര്‍ത്തിയാണ്. ഡല്‍ഹിയില്‍ തനിച്ചു മത്സരിച്ചാല്‍ നേട്ടമുണ്ടാകുമെന്നായിരുന്നു ആന്റണിയുടെ ഉപദേശം. ഈ ഉപദേശം കേട്ട കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒറ്റ സീറ്റില്‍പോലും വിജയിക്കാനായില്ല. ബി.ജെ.പി ഏഴു സീറ്റും വിജയിച്ചപ്പോള്‍ ആം ആദ്മിയും സംപൂജ്യ പരാജയമായിരുന്നു. കോണ്‍ഗ്രസ് -ആം ആദ്മിയുമായി സഖ്യമായിരുന്നെങ്കില്‍ പകുതി സീറ്റുകളിലെങ്കിലും ജയിക്കാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതായത്.

ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയത്തിലും ആന്റണിയെയാണ് കോണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ കുറ്റപ്പെടുത്തുന്നത്. മധ്യപ്രദേശില്‍ ജ്യോതിരാധിത്യ സിന്ധ്യയെയും രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച പി.സി.സി പ്രസിഡന്റ് സച്ചിന്‍ പൈലറ്റിനെയും മുഖ്യമന്ത്രിമാരാക്കണമെന്നതായിരുന്നു പൊതു വികാരം. എന്നാല്‍ തല മുതിര്‍ന്ന നേതാക്കളായ കമല്‍നാഥിനെ മധ്യപ്രദേശിലും അശോക്‌ഗെഹ്‌ലോട്ടിനെ രാജസ്ഥാനിലും മുഖ്യമന്ത്രിമാരാക്കണമെന്ന ഉപദേശമാണ് ആന്റണി രാഹുല്‍ഗാന്ധിക്കു നല്‍കിയത്. ഇതിനു പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍നാഥിന്റെയും അശോക്‌ഗെഹലോട്ടിന്റെയും പി. ചിദംബരത്തിന്റെയും മക്കള്‍ക്ക് സീറ്റുറപ്പിക്കുന്നതിലും എ.കെ ആന്റണിയുടെ ഇടപെടലുണ്ടായി.

കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ നിന്നും വിജയിച്ചത് 29 സീറ്റില്‍ 28 ഇടത്തും കോണ്‍ഗ്രസ് പരാജയപ്പെട്ടു. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് മുഴുവന്‍ സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ട് ജോധ്പൂര്‍ മണ്ഡലത്തിലാണ് പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമായ ജോധ്പൂരില്‍ 3 ലക്ഷത്തോളം വോട്ടുകള്‍ക്കാണ് വൈഭവ് പരാജയപ്പെട്ടത്. രാജസ്ഥാനില്‍ 25 സീറ്റിലും ബി.ജെ.പി മിന്നുന്ന വിജയമാണ് നേടിയത്.

ആന്ധ്രയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡിയുമായി സഖ്യചര്‍ച്ച നടത്തി ഏതാനും സീറ്റുകള്‍ ഉറപ്പിച്ചിരുന്നു.എന്നാല്‍ ഉമ്മന്‍ചാണ്ടി അറിയാതെ ചന്ദ്രബാബു നായിഡുവുമായി ഹൈക്കമാന്റ് ധാരണയിലെത്തുകയായിരുന്നു. ഇതിന് പിന്നിലും ആന്റണിയായിരുന്നു. ഇതോടെയാണ് ജഗന്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നും പിന്‍മാറിയത്. ആന്ധ്രയില്‍ ഒരു സീറ്റും നേടാനാവാത്ത സമ്പൂര്‍ണ്ണ പരാജയമായാണ് കോണ്‍ഗ്രസിപ്പോള്‍ മാറിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്തുരുന്നുവെങ്കില്‍ ആന്ധ്രയിലെങ്കിലും കോണ്‍ഗ്രസിന് നേട്ടം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു.

ആരുടെയും കാലുപിടിക്കാതെ രാഹുല്‍ഗാന്ധിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാമായിരുന്ന സാഹചര്യമാണ് ആന്റണി തുലച്ചത്. ബംഗാളില്‍ മമത ബാനര്‍ജിയുമായി കോണ്‍ഗ്രസ് നടത്തിയ സഖ്യ ചര്‍ച്ചയില്‍ 11 സീറ്റുവരെ നല്‍കാന്‍ മമത തയ്യാറായിരുന്നു. എന്നാല്‍ ആന്റണി അടക്കമുള്ളവരുടെ ഇടപെടലില്‍ സി.പി.എമ്മുമായി ധാരണക്കാണ് ശ്രമിച്ചിരുന്നത്. സി.പി.എം സഖ്യമാവട്ടെ നടപ്പായതുമില്ല. ഇതോടെ ബംഗാളിലും കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണ്ണമായി.

മോദിക്കെതിരെ റാഫേല്‍ അഴിമതി ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം ഏറ്റെടുക്കാനോ മോദിക്കെതിരെ ആക്രമണം കടുപ്പിക്കാനോ മുന്‍ പ്രതിരോധ മന്ത്രികൂടിയായിരുന്ന എ.കെ ആന്റണി തയ്യാറായിരുന്നില്ല.

കോണ്‍ഗ്രസിന്റെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തില്‍ ‘എന്റെ സഹോദരന്‍ കോണ്‍ഗ്രസിനുവേണ്ടി രാജ്യം മുഴുവന്‍ ഓടി നടക്കുമ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നെന്ന് ‘കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ചോദിച്ചത് എ.കെ ആന്റണി അടക്കമുള്ളവരുടെ മുഖത്തുനോക്കിയാണ്.

മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ വിജയിപ്പിക്കാനല്ല ചിലരുടെ മക്കള്‍ക്ക് സീറ്റുറപ്പിക്കാനാണ് ശ്രമിച്ചതെന്ന് തുറന്നടിച്ച രാഹുല്‍ ഗാന്ധി ലക്ഷ്യമിട്ടതും ആന്റണിയടക്കമുള്ളവരെയാണ്. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി വെക്കുകയാണെന്ന് രാഹുല്‍ അറിയിച്ചപ്പോഴും എ.കെ ആന്റണിയടക്കമുള്ള നേതാക്കള്‍ക്ക് വാക്കുകളുണ്ടായിരുന്നില്ല.

2014ല്‍ പ്രണബ് മുഖര്‍ജിയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ പ്രണബിനെ പാരവെച്ച് മന്‍മോഹനെ പ്രധാനമന്ത്രിയാക്കിയതിനു പിന്നിലും എ.കെ ആന്റണി അടക്കമുള്ളവരുടെ ഇടപെടലായിരുന്നു. ഇന്ദിരക്കും രാജീവിനുമൊപ്പം പ്രവര്‍ത്തിച്ച ക്രൈസിസ് മാനേജര്‍ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയാക്കി ഭീഷണി ഒഴിവാക്കിയതിലും ആന്റണിയുടെ ഇടപെടലാണ് നിര്‍ണായകമായിരുന്നത്.

2004ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റിലും പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ആന്റണി ദേശീയ രാഷ്ട്രീയത്തിലേക്കു പോയത്. സോണിയയുടെ വിശ്വസ്ഥനായി യു.പി.എ സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായി രണ്ടാമനാകാനും ആന്റണിക്ക് കഴിഞ്ഞു. ആദര്‍ശ രാഷ്ട്രീയക്കാരന്‍ എന്ന പ്രതിഛായയുള്ള ആന്റണി ബി.ജെ.പിയെയും നരേന്ദ്രമോദിയെയും കടന്നാക്രമിക്കാന്‍ പക്ഷെ ഒരിക്കലും ശ്രമിച്ചിരുന്നില്ല. എതിര്‍രാഷ്ട്രീയക്കാരിലും സമ്മതന്‍ എന്ന പ്രതിഛായയാണ് ആന്റണി ഡല്‍ഹിയില്‍ സ്വന്തമാക്കിയത്.

കോണ്‍ഗ്രസിന് ഭൂരിപക്ഷമില്ലാത്ത തൂക്കുപാര്‍ലമെന്റുണ്ടായാല്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രി സ്ഥാനത്തേക്കും ഉയര്‍ന്നുകേട്ട പേരുകളിലൊന്ന് ആന്റണിയുടേതായിരുന്നു. കെ.കരുണാകരനെതിരെ ഗ്രൂപ്പ് യുദ്ധം നയിച്ച് കരുണാകരന്റെ മക്കള്‍ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്ത ആന്റണിയുടെ മുഖംമൂടിയും ഇപ്പോള്‍ അഴിഞ്ഞ് വിണിട്ടുണ്ട്.

മകന്‍ അനില്‍ ആന്റണിയെ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഐ.ടി ചുമതലയിലാണ് അദ്ദേഹമിപ്പോള്‍ അവരോധിച്ചിരിക്കുന്നത്.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മകന് സീറ്റുറപ്പിക്കാനുള്ള ആന്റണിയുടെ നീക്കമായും ഇതിനെ കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നുണ്ട്. ആന്റണിയുടെ വിശ്വസ്ഥനായ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനില്‍ ആന്റണിയുടെ ഗോഡ്ഫാദര്‍.

ആന്റണിയുടെ ഈ അവസരവാദ രാഷ്ട്രീയത്തിനെതിരെ വലിയ പ്രതിഷേധമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. കേരളത്തിലെ യുവതുര്‍ക്കികള്‍ക്ക് മാത്രമല്ല ഉത്തരേന്ത്യയിലെ യുവ തുര്‍ക്കികള്‍ക്കും ഇപ്പോള്‍ ആന്റണി അവരുടെ കണ്ണിലെ കരടാണ്. സച്ചിന്‍ പൈലറ്റും ജ്യോതിരാധിത്യ സിന്ധ്യയും അടക്കമുള്ള ശക്തര്‍ പിടിമുറുക്കിയാല്‍ ആന്റണിയുടെ അവസ്ഥ അതി ദയനീയമാകും. തോല്‍വിയുടെ പശ്ചാത്തലത്തില്‍ രോഷത്തില്‍ നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയും ആന്റണിയെ ഇനി കൈവിടാനാണ് സാധ്യത.

Political Reporter

Top