മദ്യമാഫിയകള്‍ക്കെതിരായ പൊലീസ് റെയ്ഡ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം

beat

പാറ്റ്‌ന: സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനമായ ബീഹാറിലെ മദ്യമാഫിയകള്‍ക്കെതിരായ പൊലീസ് റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം.

ഹിന്ദിയില്‍ പ്രസിദ്ധീകരിക്കുന്ന ഹിന്ദുസ്ഥാന്‍ എന്ന പത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ വികാസ് കുമാര്‍ എന്ന സോനുവിനാണ് മദ്യമാഫിയയുടെ മര്‍ദ്ദനമേറ്റത്.

നവാഡ ജില്ലയിലെ രജൗലി സിഹ് പ്രദേശത്തു വെള്ളിയാഴ്ച വൈകിട്ടായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്.

ഇത് റിപ്പോര്‍ട്ട് ചെയ്യവെ മദ്യ മാഫിയ സംഘാംഗങ്ങള്‍ വികാസിനെ മര്‍ദ്ദിക്കുകയായിരുന്നു.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വികാസിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. പിന്നീട് ബന്ധുക്കളെത്തി വിദഗ്ധ ചികിത്സയ്ക്കായി റാഞ്ചിയിലേക്കു കൊണ്ടുപോയി.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്തു സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.

ഇതിനുശേഷം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ അനധികൃത മദ്യവ്യാപാരം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Top