സാഹസികമായി രക്ഷാപ്രവർത്തനം നടത്തി മലകയറിയപ്പോൾ ഹൈഡ്രജൻ ബലൂൺ

ഇടുക്കി: പാൽക്കുളംമേട്ടിന് മുകളിൽ കാവിക്കൊടി കണ്ടുവെന്നാണ് ആദ്യം വാർത്ത വന്നത്. പിന്നീട് അവിടെ ഒരു മനുഷ്യനുണ്ടെന്ന് വാർത്ത മാറി. ആരെങ്കിലും കുടുങ്ങിയെന്ന് കരുതി പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും മല കയറി മുകളിലെത്തിയപ്പോൾ കണ്ടത് ഒരു ഹൈഡ്രജൻ ബലൂൺ.

ശനിയാഴ്ച രാവിലെ ഇടുക്കി പോലീസിനാണ് ആദ്യം ഇത്തരമൊരു വർത്തയെത്തിയത്. പാൽക്കുളം മലമുകളിൽ ആരോ കാവിക്കൊടി സ്ഥാപിച്ചിട്ടുണ്ടെന്നും രാത്രിയിൽ ടോർച്ചിന്റെ പ്രകാശം കണ്ടെന്നുമാണ് അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മലമുകളിലെത്താൻ കഴിഞ്ഞില്ല. പാറപ്പുറത്ത് എന്തോ കാവി നിറത്തിലുള്ള വസ്തു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് വനംവകുപ്പനെ വിവരമറിയിക്കുകയായിരുന്നു.

ഡെപ്യൂട്ടി റേഞ്ചർ ജോജി എം.ജേക്കബിന്റെ നേതൃത്വത്തിൽ വനപാലകർ നാട്ടുകാരുടെ സഹായത്തോടെ വളരെ കഷ്ടപ്പെട്ടാണ് സ്ഥലത്തെത്തിയത്. പരിശോധനയിൽ കുട്ടികളുടെ കളിപ്പാട്ടമായ ഹൈട്രജൻ ബലൂൺ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർച്ചയായി മഴ പെയ്യുന്നതിനാൽ പായൽ പിടിച്ച് വഴുതുന്ന ചെങ്കുത്തായ പാറയിലൂടെ വളരെ പണിപ്പെട്ടാണ് ഉദ്യോഗസ്ഥർ മലമുകളിലെത്തിയത്. ഇതിനിടെ പാലക്കാട് കുറുമ്പാച്ചിമലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയതുപോലെ പാൽകുളം മേട്ടിലും ആരോ കുടുങ്ങിയതായും വാർത്ത പരന്നു. ഇതറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തി. കാവിക്കൊടിയായും മനുഷ്യ രൂപമായും തോന്നിയത് ഹൈഡ്രജൻ ബലൂൺ ആണെന്നറിഞ്ഞപ്പോൾ ജനക്കൂട്ടം പിരിഞ്ഞുപോയി.

Top