പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളിയെ മര്‍ദ്ദിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചു; നാലു പേര്‍ അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂരില്‍ അതിഥിത്തൊഴിലാളിയെ മര്‍ദ്ദിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ നാലു പേര്‍ അറസ്റ്റിലായി. അസാം നൗഗാവ് സ്വദേശികളായ ഹഫിജുര്‍ റഹ്‌മാന്‍ (36), ഇസ്രാഫീല്‍ അലി (36), മജ്ബൂല്‍ റഹ്‌മാന്‍ (41), അമ്രാന്‍ ഹുസൈന്‍ ഫാറൂഖി (20) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

20ന് പുലര്‍ച്ചെ നാലരയോടെ അല്ലപ്ര കുറ്റിപ്പാടം അംഗണവാടിക്ക് സമീപം റോഡില്‍ ഒരാള്‍ പരിക്ക് പറ്റിക്കിടക്കുന്നതായി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളി എത്തുന്നത്. പൊലീസ് സംഘം ഉടനെ സ്ഥലത്തെത്തി. ചോരയൊലിപ്പിച്ച് അബോധാവസ്ഥയില്‍ കിടന്ന 40 വയസ് തോന്നിക്കുന്നയാളെ പെട്ടെന്ന് പൊലീസ് സംഘം തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് പരിക്ക് ഗുരുതരമാണെന്ന് കണ്ട് കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്കും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റി. പരിക്കേറ്റ ആള്‍ ട്രോമ ഐസിയുവില്‍ അബോധാവസ്ഥയില്‍ കഴിയുന്നതിനാല്‍ മൊഴിയെടുക്കാനോ ആള്‍ ആരാന്നെന്ന് തിരിച്ചറിയാനോ സാധിച്ചിട്ടില്ല എന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് പ്രത്യേക പൊലീസ് സംഘം സ്ഥലത്തെത്തി നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സമീപത്തെ പ്ലൈവുഡ് കമ്പനിയിലേക്ക് രാത്രിയില്‍ കയറിയ ആളുമായി പ്രതികള്‍ വാക്കേറ്റത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ഇരുമ്പ് പൈപ്പും, വടിയും ഉപയോഗിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതികളെ കുറ്റിപ്പാടത്തുള്ള പ്ലൈവുഡ് കമ്പനിയില്‍ നിന്നും പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തില്‍ ആര്‍.രഞ്ജിത്ത്, സബ് ഇന്‍സ്പെക്ടര്‍ റിന്‍സ്.എം.തോമസ്, എ.എസ്.ഐ എന്‍.ഡി.ആന്റോ, സീനിയര്‍ സി.പി.ഒ പി.എ.അബ്ദുല്‍ മനാഫ്, സി.പി.ഒ കെ.എഅഭിലാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Top