മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ ആഹ്ളാദത്തിൽ തൊമ്മൻകുത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ

തൊമ്മൻകുത്ത് : കുത്തിയൊലിക്കുന്ന മലവെള്ളത്തിൽ ചങ്ങാടം തുഴയുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ കേരളമാകെ ആവേഷത്തോടെയാണ് ഏറ്റെടുത്തത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളായിരുന്നു ഇത്. മോഹൻലാലിനൊപ്പം അഭിനയിക്കാനും ഷൂട്ടിങ് ലൊക്കേഷനിൽ പ്രവർത്തിക്കാനുമുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് തൊമ്മൻകുത്ത് നിവാസികളായ ഒരു കൂട്ടം ചെറുപ്പക്കാർ. തൊമ്മൻകുത്ത് ചപ്പാത്തിനു സമീപം നടന്ന ഷൂട്ടിങ്ങിലാണ് നാട്ടുകാരായ ചെറുപ്പക്കാരും പങ്കാളികളായത്.

ആഴമേറിയ പുഴയിലേക്ക് ചാടാനും മറ്റുമാണ് ചെറുപ്പക്കാറെ സിനിമാ പ്രവർത്തകർ ക്ഷണിച്ചത്. പുഴയുടെ ആഴവും ഒഴുക്കും എല്ലാം അറിവുള്ളതിനാൽ നാട്ടുകാരായ ഇവർക്ക് ഇതെല്ലാം വളരെ എളുപ്പം നിർവഹിക്കാനായി. അജേഷ് അഗസ്റ്റിൻ, അനീഷ് മോൻ ആന്റണി, നന്ദു രാമകൃഷ്ണൻ, പി.എം.ഷൈബു, അമൽ കൃഷ്ണ, എം.കെ.രാജീവ്, സഹദേവൻ, പി.എസ്.വിഷ്ണു, ജോജി റോയി, ജോമോൻ ജോസഫ് എന്നിവരാണ് ഷൂട്ടിങ്ങിൽ സജീവമായി പങ്കെടുത്തത്. ഏതാനും ചില രംഗങ്ങളിൽ ഇവർ മുഖം കാണിച്ചു.

ഷൂട്ടിങിന് അനുമതി എടുക്കാൻ വന്നപ്പോൾ തന്നെ പുഴയിൽ ചാടി പരിചയം ഉള്ള ഏതാനും ആളുകളെ വേണമെന്ന് സിനിമാ പ്രവർത്തകർ പറഞ്ഞിരുന്നതായി പഞ്ചായത്ത് അംഗം ബിബിൻ അഗസ്റ്റിൻ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാരായ ചെറുപ്പക്കാർ രംഗത്ത് വന്നത്.

കാനനഭംഗിയും നിറഞ്ഞ് ഒഴുകുന്ന പുഴയും ഉൾപ്പെടെ മനോഹരമായ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന തൊമ്മൻകുത്ത് പുഴയിലും സമീപ പ്രദേശങ്ങളിലുമാണ് ഷൂട്ടിങ് നടത്തുന്നത്. മറ്റു സിനിമ പ്രവർത്തകർ എത്തിയിട്ട് ഏതാനും ദിവസങ്ങൾ ആയെങ്കിലും മോഹൻലാൽ എത്തിയത് ശനിയാഴ്ചയാണ്. ചിത്രത്തിന്റെ കുറെ ഭാഗങ്ങൾ കുടയത്തൂർ, കാഞ്ഞാർ മേഖലകളിലാണ് ചിത്രീകരിക്കുന്നത്.

Top