പീഡനം ചെറുത്ത നാലുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഹവേലി: ബലാത്സംഗശ്രമം ചെറുത്ത നാലുവയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടോയ്‌ലറ്റ് പൈപ്പിനുള്ളിൽ ഉപേക്ഷിച്ചു. മകളുടെ മരണവിവരം അറിഞ്ഞ ഞെട്ടലിൽ പിതാവും ജീവനൊടുക്കി. കേന്ദ്രഭരണ പ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തിൽ പ്രതിയായ സന്തോഷ് രജത് എന്ന മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി പ്രലോഭനങ്ങളിലൂടെ തന്‍റെ ഫ്ലാറ്റിലെത്തിക്കുകയായിരുന്നു. ഇതിനു ശേഷം കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചു. എന്നാൽ കുട്ടി കരച്ചിൽ ആരംഭിച്ചതോടെ ഒരു കൂർത്ത ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഫ്ലാറ്റിന് പിറകിലായുള്ള ടോയ്‌ലെറ്റിന്റെ ചെറിയ പൈപ്പിനുള്ളിൽ ഉപേക്ഷിച്ചു.

പൊലീസ് പരിശോധനയ്ക്കിടെ സന്തോഷിന്‍റെ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ ശ്രദ്ധയിൽപ്പെട്ടു. വിശദമായ തെരച്ചിലിൽ ടോയ്‌ലെറ്റിനോട് ചേർന്ന പൈപ്പിനുള്ളിൽ നിന്നും ചാക്കിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി.

Top