അഞ്ച് വയസുകാരനായ വളര്‍ത്തുമകനെ കൊന്ന് അഴുക്കു ചാലില്‍ തള്ളി; വളര്‍ത്തമ്മ അറസ്റ്റില്‍

മാര്‍സ്‌ഡേല്‍ അവന്യൂ: അഞ്ച് വയസുകാരനായ വളര്‍ത്തുമകനെ കൊന്ന് അഴുക്കു ചാലില്‍ തള്ളി. സംഭവത്തില്‍ 48കാരിയായ വളര്‍ത്തമ്മ അറസ്റ്റില്‍. അമേരിക്കയിലെ മാര്‍സ്‌ഡേല്‍ അവന്യൂവിലാണ് ദാരുണമായ സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെയാണ് 5 വയസുകാരനായ ഡാഡനെല്‍ ടെയ്‌ലര്‍ എന്ന ആണ്‍കുട്ടിയെ അഴുക്കുചാലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച മുതലാണ് കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. ഇതിന് പിന്നാലെ പൊലീസ് ആംബര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

48കാരിയുടെ ഭര്‍ത്താവും കുട്ടിയുടെ നിയമപരമായ രക്ഷിതാവുമായ യുവാവാണ് കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ടത്. വിഷാദ രോഗത്തിന് ഏറെക്കാലമായി ചികിത്സയിലിരിക്കുന്ന ഭാര്യ കുഞ്ഞിനെ അപായപ്പെടുത്തിയോയെന്ന ആശങ്കയുണ്ടെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 48കാരി അവന്‍ ഇനി നമ്മുക്കൊപ്പമുണ്ടാകില്ലെന്ന് ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. ഈ വിവരവും പൊലീസിനെ യുവാവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ബൈപ്പോളാര്‍ ഡിസോര്‍ഡറും വിഷാദ രോഗവുമുള്ള ഭാര്യ അടുത്തിടെ വളരെ വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്നാണ് ഇയാള്‍ പൊലീസിനെ അറിയിച്ചത്. ഭര്‍ത്താവ് പൊലീസിനെ വിളിച്ചതിന് പിന്നാലെ വീട്ടില്‍ നിന്ന് മുങ്ങിയ 48കാരിയെ വെള്ളിയാഴ്ച രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഹിയോയില്‍ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷമായി 48കാരിയുടെ സംരക്ഷണത്തിലായിരുന്നു 5 വയസുകാരനുണ്ടായിരുന്നത്.

Top