തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ഫീസ് അടയ്ക്കാന്‍ വഴിയില്ലെന്ന് കുറിപ്പ്

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കളക്കാട് രാജലിംഗപുരത്തെ ഒന്നാംവർഷ ബിരുദവിദ്യാർഥിനി പാപ്പയാണ് ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കോളജ് ഫീസ് അടയ്ക്കാൻ വഴിയില്ലാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് മൃതദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ കുറിപ്പിൽ പറയുന്നു. പഠനച്ചെലവിനായി മാതാപിതാക്കളെ ബുദ്ധിമുട്ടിക്കേണ്ടി വന്നതിലും വിദ്യാർഥിനി വലിയ പ്രയാസത്തിലായിരുന്നു.

ഇന്നലെ അമ്മയും അച്ഛനും വീട്ടിൽ നിന്നും പുറത്തുപോയ സമയത്ത് മുറിക്കകത്ത് കയറി വിദ്യാർഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു. മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. മൃതദേഹം തിരുനെൽവേലി സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് നടത്തിയ പരിശോധനയിലാണ് ഹാൻഡ് ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാമത്തെയും 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ കേസുമാണ്.

Top