ആദ്യ ടെസ്റ്റിനായി രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ തയാറാക്കിയിരിക്കുന്നത് പൊടിപാറുന്ന വരണ്ട പിച്ച്

ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനായി ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ തയാറാക്കിയിരിക്കുന്നത് പൊടിപാറുന്ന വരണ്ട പിച്ച്. കളി പുരോഗമിക്കുന്തോറും പൊടിപാറുന്ന പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നാണ് പിച്ച് റിപ്പോര്‍ട്ട്.

മത്സരത്തില്‍ നാലാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യേണ്ടിവരിക ഇന്ത്യയാണ്. അതുകൊണ്ടുതന്നെ ഹൈദരാബാദില്‍ ജയിക്കാന്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് പ്രകടനം നിര്‍ണായകമാകും. വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനെയുമില്ലാത്ത ബാറ്റിംഗ് നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ് ഏറ്റവും പരിചയ സമ്പന്നരായ താരങ്ങള്‍.ഇവരിലൊരാള്‍ വലിയൊരു ഇന്നിംഗ്‌സ് കളിക്കേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.2018ല്‍ ഹൈദരാബാദില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടിയപ്പോള്‍ സ്പിന്നര്‍മാരാണ് കളിയുടെ ഗതി നിര്‍ണയിച്ചത്. അക്‌സര്‍ പട്ടേല്‍ ആറ് വിക്കറ്റെടുത്തപ്പോള്‍ മത്സരത്തിലാകെ അശ്വിന്‍ ഒമ്പത് വിക്കറ്റെടുത്തു.

മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക റോളുണ്ടാകുമെന്നും ടോസ് നിര്‍ണാകമാകുമെന്നും ഇരുവരും പിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇംഗ്ലണ്ടാണ് മത്സരത്തില്‍ നിര്‍ണായക ടോസ് ജയിച്ചത്. അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കം ലഭിക്കും. വരണ്ട പിച്ചില്‍ ആദ്യ മണിക്കൂറില്‍ ബാറ്റിംഗ് കുറച്ചു കൂടി എളുപ്പമായിരിക്കും. എന്നാല്‍ കളി പുരോഗമിക്കുന്തോറും ബാറ്റിംഗ് ദുഷ്‌കരമാകും.ഹൈദരാബാദ് പിച്ചിന് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ടെന്നാണ് പിച്ച് റിപ്പോര്‍ട്ടില്‍ മുരളി കാര്‍ത്തിക്കും കെവിന്‍ പീറ്റേഴ്‌സണും പറഞ്ഞത്. ബാറ്റിംഗ് ക്രീസിന് സമീപം പിച്ച് വരണ്ടതാണ്. ഈ ഭാഗങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണ്‍ ലഭിക്കും. മധ്യഭാഗത്ത് നേരിയ പുല്ലുണ്ടെങ്കിലും നന്നായി റോള്‍ ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഭാഗങ്ങളില്‍ പിച്ച് ചെയ്താല്‍ പന്തിന് നല്ല ബൗണ്‍സ് ലഭിക്കാനിടയുണ്ട്. പിച്ചിന്റെ മറുവശത്ത് കൂടുതല്‍ വരണ്ടതാണ്. ഈ എന്‍ഡിലായിരിക്കും പന്ത് കൂടുതല്‍ തിരിയുക എന്നാണ് കാര്‍ത്തിക്കിന്റെയും പീറ്റേഴ്‌സന്റെയും പിച്ച് റിപ്പോര്‍ട്ട്.

Top