മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയയാള്‍ക്ക് രണ്ടു ലക്ഷം രൂപ പിഴ

ലക്‌നൗ: മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയയാള്‍ക്ക് രണ്ടു ലക്ഷം രൂപ പിഴ. ഉത്തര്‍പ്രദേശിലെ സാംബല്‍ എന്ന സ്ഥലത്തെ തുര്‍ക്ക് സമുദായത്തിന്റെ പഞ്ചായത്താണ് പിഴ വിധിച്ചത്.

2 ലക്ഷത്തിനു പുറമേ 60,000 രൂപ യുവതിക്ക് മെഹര്‍ ആയി നല്‍കണമെന്നും പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. മുത്തലാഖ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്.

തെറായ് മേഖലയില്‍ ആണ് തുര്‍ക്ക് സമുദായത്തില്‍പ്പെട്ടവര്‍ ഏറെ ജീവിക്കുന്നത്. പെട്ടന്നുള്ള വിവാഹമോചനങ്ങള്‍ ഈ സമുദായം നിരോധിച്ചിരിക്കുകയാണ്.

സ്ത്രീധനം വാങ്ങുന്നതും ആഡംബര വിവാഹങ്ങളും ഡിജെ പാര്‍ട്ടികളും ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നതിനും ഇവിടെ നിരോധനമുണ്ട്.

ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു നാല്‍പ്പത്തഞ്ചുകാരനായ പുരുഷനും 22 വയസുള്ള പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹം. പിന്നീട് ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് ഇയാള്‍ മുത്തലാഖ് ചൊല്ലി യുവതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തുകയുമായിരുന്നു.

ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബമാണ് പഞ്ചായത്തിനെ സമീപിച്ചത്. സ്ത്രീധനമായി വാങ്ങിയ സാധന സാമഗ്രഹികള്‍ തിരികെ നല്‍കാന്‍ പുരുഷനോട് പഞ്ചായത്ത് ആവശ്യപ്പെട്ടു.

Top