മുബൈയില്‍ ഭിന്നശേഷിക്കാരിയെ ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ കൂട്ടബലാത്സംഗം ചെയ്തു; 2 പേര്‍ പിടിയില്‍

മുംബൈ: മുബൈയില്‍ ഭിന്നശേഷിക്കാരിയെ ഓടിക്കൊണ്ടിരുന്ന ടാക്സിയില്‍ കൂട്ടബലാത്സംഗം ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് മലബാര്‍ ഹില്‍സ് പൊലീസ് പറഞ്ഞ്.ടാക്സിയില്‍ ബന്ധുവീട്ടില്‍ പോകുന്ന വഴിയായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

റോഡില്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ടാക്സി ഡ്രൈവറുടെ സുഹൃത്തിനെ കൂടി വിളിച്ചുവരുത്തി കാറില്‍ കയറ്റി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്തു. ശേഷം രണ്ട് പ്രതികളും ചേര്‍ന്ന് ഓട്ടോ വാടകയ്ക്കെടുക്കുകയും ഓട്ടോ ഡ്രൈവര്‍ക്ക് പണം നല്‍കി കുട്ടിയെ ബന്ധുവീട്ടില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കുട്ടി താന്‍ നേരിട്ട ക്രൂരത വീട്ടില്‍ പറയുകയും കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ടാക്സി നമ്പര്‍ കണ്ടെത്തി. വൈകാതെ പൊലീസ് പ്രതികളെ പിടികൂടി. പ്രതികള്‍ക്കെതിരെ കൂട്ടാബലാത്സംഗത്തിന് കേസെടുത്തതായി മലബാര്‍ ഹില്‍ പൊലീസ് പറഞ്ഞു. കൂടാതെ പോക്സോ കേസും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.

Top