പ്രോട്ടീന്‍ ഷേയ്ക്കില്‍ വിഷം ചേർത്ത് ഭാര്യയ്ക്ക് നല്‍കി കൊലപ്പെടുത്തിയ ദന്ത ഡോക്ടര്‍ പിടിയില്‍

കൊളറാഡോ: ഭാര്യയെ ഒഴിവാക്കാനായി ദന്ത ഡോക്ടര്‍ ചെയ്തത് കൊടും ക്രൂരത. ഭാര്യ കഴിച്ചിരുന്ന പ്രോട്ടീന്‍ ഷേക്കില്‍ ആഴ്സനിക് ചേര്‍ത്ത് നല്‍കിയാണ് കൊളറാഡോയിലെ ദന്ത ഡോക്ടര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പിടിക്കപ്പെടാത്ത രീതിയില്‍ വിഷം എങ്ങനെ നിര്‍മ്മിക്കാം എന്നതടക്കമുള്ള വിവരങ്ങള്‍ കംപ്യൂട്ടറില്‍ തിരഞ്ഞെ ശേഷമായിരുന്നു ഇയാള്‍ ഭാര്യയ്ക്ക് വിഷം നല്‍കിയത്. ജെയിംസ് ടോലിവര്‍ ക്രെയ്ഗ് എന്ന 45കാരനെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഫസ്റ്റ് ഡിഗ്രി കൊലപാതക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

43 കാരിയായ ഭാര്യ ഏഞ്ചല ക്രെയ്ഗിനെ കടുത്ത തലവേദനയും ക്ഷീണത്തേയും തുടര്‍ന്ന് മരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഏഞ്ചലയുടെ ശരീര സംപിളുകളില്‍ വിഷത്തിന്റെ അംശം ലാബ് പരിശോധനയില്‍ വ്യക്തമായിരുന്നു. സാധാരണ രീതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രീതിയിലായിരുന്നു ഭാര്യയുടെ കൊലപാതകം ഇയാള്‍ പദ്ധതിയിട്ടത്. മറ്റൊരു യുവതിക്ക് ഒപ്പം പുതിയ ജീവിതം ആരംഭിക്കാന്‍ വേണ്ടിയായിരുന്നു ഇത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആശുപത്രിയില്‍ അവശനിലയിലായിരുന്ന ഏഞ്ചല മരിച്ചത്. ഈ മാസം തന്നെ മൂന്നാമത്തെ തവണയായിരുന്നു രോഗാവസ്ഥ മോശമായിരുന്നതിനെ തുടര്‍ന്ന് ഏഞ്ചലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഏഞ്ചല അവസാനി ദിവസങ്ങളില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്.

ദന്ത പരിശോധനയ്ക്കാവശ്യമായ ഗവേഷണമെന്ന പേരില്‍ ഏഞ്ചല മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ വിഷത്തേക്കുറിച്ചായിരുന്നു ഡോക്ടര്‍ ഓണ്‍ലൈനില്‍ തെരഞ്ഞിരുന്നു. ഓണ്‍ലൈനിലാണ് വിഷം ഡോക്ടര്‍ ഓര്‍ഡര്‍ ചെയ്തത്. ഇതിനായി പുതിയ ഇമെയില്‍ ഐഡിയും ഡോക്ടര്‍ തയ്യാറാക്കിയിരുന്നു. മാര്‍ച്ച് ആറ് മുതലാണ് തുടര്‍ച്ചയായി ഏഞ്ചലയ്ക്ക് ശാരീരികാസ്വസ്ഥ്യം നേരിടാന്‍ തുടങ്ങിയത്.

ശരീരം തളരുകയാണെന്നും ജോലിയില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്നുമായിരുന്നു ഏഞ്ചല ഡോക്ടറോട് പറഞ്ഞത്. മരുന്ന് നല്‍കിയ പോലത്തെ അവസ്ഥയെന്നായിരുന്നു നേരിടുന്ന വിഷമങ്ങളേക്കുറിച്ച് ഏഞ്ചല ഡോക്ടറോട് വിശദമാക്കിയത്. ഏഞ്ചലയുടെ മരണത്തില്‍ സഹോദരിക്ക് തോന്നിയ സംശയമാണ് കേസില്‍ നിര്‍ണായകമായത്.

Top