ദില്ലി: ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുളള ദൗത്യം നീളുമെന്ന് സൂചന. തൊഴിലാളികള്‍ക്ക് ചെറിയ പാതയുണ്ടാക്കാനുള്ള നിലവിലെ പദ്ധതി പ്രതിസന്ധിയിലായതോടെ തുരങ്കത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് കുഴിക്കാനാണ് നീക്കം. ഇതിനിടെ, ടണലിനുള്ളില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെ ഇപ്പോള്‍ നടക്കുന്ന രക്ഷാദൗത്യവും പ്രതിസന്ധിയിലായി. ഇതോടെ ടണലിനകത്തെ ഡ്രില്ലിങ് ഉപേക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന് പകരമായി ടണലിന് മുകളില്‍ നിന്ന് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്ന സ്ഥലത്തേക്ക് പാതയൊരുക്കാനുള്ള നടപടിയും ആരംഭിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സര്‍ക്കാരും, കമ്പനിയും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ വിമര്‍ശിച്ചു.
പ്ലാന്‍ എയും, ബിയുമെല്ലാം മാറി മാറി പരീക്ഷിച്ചിട്ടും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നടത്തേക്കെത്താന്‍ ദൗത്യ സംഘത്തിനായില്ല. സില്‍ക്യാര ടണലില്‍ 41 തൊഴിലാളികള് കുടുങ്ങി ഒരാഴ്ച്ചയോടടുക്കുമ്പോഴും രക്ഷാദൗത്യം ദുഷ്‌ക്കരമായി തുടരുകയാണ്. ദില്ലിയില്‍ നിന്നെത്തിച്ച അമേരിക്കന്‍ നിര്‍മ്മിത ഒഗര്‍ ഡ്രില്ലിംങ് മെഷീനും പണിമുടക്കിയതോടെ പുതിയ ഡ്രില്ലിങ് മെഷീന്‍ ഇന്‍ഡോറില്‍ നിന്ന് കൊണ്ടു വന്നു. ഇത് പ്രവര്‍ത്തിക്കാനുളള കാത്തിരിപ്പിലാണ് ദൗത്യ സംഘം. അതേസമയം തുരങ്കത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് കുഴിക്കുന്നതിന് മലമുകളിലെ മരങ്ങള്‍ മുറിച്ചുമാറ്റി തുടങ്ങി.
മറ്റൊരു ദൗത്യം തുരങ്കത്തിന്റെ മറുഭാഗത്ത് നിന്നും തുടങ്ങാനും ആലോചനയുണ്ട്. ദൗത്യം നാലു ദിവസം കൂടി നീണ്ടേക്കുമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ മുന്‍ ഉപദേശ്ടാവ് ഭാസ്‌കര്‍ ഖുല്‍ബെ വ്യക്തമാക്കി. ദൗത്യം വരുന്ന ദിവസങ്ങളില്‍ ശുഭകരമായി അവസാനിക്കും, ഇതിന് നാലോ അഞ്ചോ ദിവസത്തെ കാത്തിരിപ്പ് കൂടി മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രില്ലിങ് തുടരുന്നതിടെയുണ്ടാകുന്ന പ്രകമ്പനം തുരങ്കത്തില്‍ വിളളല്‍ വീഴ്ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക പെപ്പിലൂടെ എത്തുന്ന ഭക്ഷണവും വെളളവും എത്തിക്കുന്നതും തുടരുകയാണ്. ദൗത്യം നീളുമെന്നുറപ്പായതോടെ തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക ഉയരുകയാണ്. സര്‍ക്കാരും, കമ്പനിയും കാര്യമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് തൊഴിലാളികളുടെ കുടുംബാംഗങ്ങള് രംഗത്തെത്തി. സര്‍ക്കാരും കമ്പനിയും കാര്യമായി ഒന്നും ചെയ്യുന്നില്ല, രക്ഷപ്പെടുത്തുമെന്ന പ്രതീക്ഷ മാത്രമാണ് നല്‍കുന്നതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. ആവശ്യത്തിന് മരുന്നുകള് എത്തിച്ചു നല്‍കുന്നതായും തൊഴിലാളികള് സുരക്ഷിതരെന്നും ആവര്‍ത്തിക്കുകയാണ് ഉത്തരാഖണ്ഡ് സര്‍ക്കാര്‍.