ഐഫോണ്‍ വാങ്ങാനായി ദമ്പതികള്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

കൊല്‍ക്കത്ത: ഐഫോണ്‍ വാങ്ങാനുള്ള പണം കണ്ടെത്താനായി ദമ്പതികള്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. പശ്ചിമ ബംഗാളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. നോര്‍ത്ത് 24 പാര്‍ഗാന ജില്ലയിലാണ് സംഭവം. സതി-ജയദേവ് ദമ്പതികളാണ് സ്വന്തം കുഞ്ഞിനെ വിറ്റത്. ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യാനാണ് ദമ്പതികള്‍ ഐഫോണ്‍ സ്വന്തമാക്കിയത്. ഇവരുടെ അയല്‍വാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുട്ടിയെ പെട്ടെന്ന് കാണാതായത് അയല്‍ക്കാരില്‍ സംശയമുളവാക്കിയിരുന്നു. അതിന് ശേഷം വിചിത്രമായ രീതിയിലാണ് ദമ്പതികള്‍ പെരുമാറിയത്. ഇതും അയല്‍ക്കാരുടെ സംശയത്തിന് ബലമേകി.

സാമ്പത്തിക ഞെരുക്കത്തിലായിരുന്ന കുടുംബമായിരുന്നു ഈ ദമ്പതികളുടേത്. എന്നാല്‍ പെട്ടെന്നാണ് ഇവരുടെ കൈയ്യില്‍ വില കൂടി ഐഫോണ്‍ കണ്ടത്. തുടര്‍ന്ന് കുട്ടിയെപ്പറ്റി നാട്ടുകാര്‍ ഇവരോട് ചോദിച്ചതോടെയാണ് പണത്തിനായി കുട്ടിയെ വിറ്റ വിവരം ദമ്പതികള്‍ വെളിപ്പെടുത്തിയത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ സതി കുഞ്ഞിനെ വാങ്ങിയ യുവതി പ്രിയങ്ക ഘോഷ് എന്നിവര്‍ അറസ്റ്റിലായി. അച്ഛന്‍ ജയദേവ് ഒളിവിലാണ്. പിതാവിന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. 8 വയസ്സ് പ്രായമുള്ള മകളെയും ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. ദമ്പതികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും ആരോപണമുണ്ട്.

Top