റഷ്യയിലെ ഉറല്‍സ് മേഖലയിലെ കന്യാസ്ത്രീ മഠം പിടിച്ചെടുത്ത് വിവാദ വൈദികന്‍

മോസ്‌കോ: റഷ്യയിലെ ഉറല്‍സ് മേഖലയിലെ കന്യാസ്ത്രീ മഠം പിടിച്ചെടുത്ത് വിവാദ വൈദികന്‍. കൊറോണ വൈറസ് ഇല്ലെന്ന് പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വിശ്വാസികളെ നിരുല്‍സാഹപ്പെടുത്തിയ വൈദികന്‍ സെര്‍ജി റൊമാനോവാണ് കന്യാസ്ത്രീ മഠം പിടിച്ചെടുത്തത്. കൊസാക്ക് ഫൈറ്റേഴ്‌സ് എന്ന പ്രാദേശിക സംഘടനയുടെ പിന്‍ബലത്തോടെ സെര്‍ജി റൊമാനോവ് മഠം പിടിച്ചെടുത്തത്.

ഏപ്രില്‍ മാസത്തില്‍ കൊവിഡ് വ്യാപനത്തിന് പിന്നാലെ ദേവാലയങ്ങള്‍ ആരാധന നടത്താതെ അടച്ചിട്ടതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് സെര്‍ജി റൊമാനോവിനെ പുറത്താക്കിയത്. മഠങ്ങളുടെ സംരക്ഷകരെന്ന അവകാശപ്പെടുന്ന ആയുധമേന്തിയ കൊസാക്ക് ഫൈറ്റേഴ്‌സിന്റെ സഹായത്തോടെയാണ് സെര്‍ജി റൊമാനോവ് പിടിച്ചെടുത്തത്.

യെക്കാറ്റെറിന്‍ബര്‍ഗിന് സമീപമുള്ള ശ്രേഡ്‌നുഉറാല്‍സ് കോണ്‍വെന്റാണ് പിടിച്ചെടുത്തിട്ടുള്ളത്. കോണ്‍വെന്റിലുണ്ടായിരുന്ന കന്യാസ്ത്രീകള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

പൊതുജനാരോഗ്യത്തിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരിക്കുകയും അത് മറികടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത് സെര്‍ജി റൊമാനോവിനെ വൈദികവൃത്തിയില്‍ നിന്ന് ഏപ്രിലില്‍ നീക്കിയതിന് പിന്നാലെ ഔദ്യോഗിക ചിഹ്നമായ കുരിശ് ധരിക്കുന്നതിനും സഭ വിലക്കിയിരുന്നു. ശ്രേഡ്‌നുഉറാല്‍സ് കന്യാസ്ത്രീമഠം 2000ത്തില്‍ സ്ഥാപിച്ചത് സെര്‍ജി റൊമാനോവ് ആണ്.

അദ്ദേഹത്തിന്റെ വേദവാക്യങ്ങള്‍ ശ്രവിക്കാന്‍ നൂറ് കണക്കിന് ആളുകള്‍ നെരത്തെയെത്തിയിരുന്ന ഇടം കൂടിയാണ് ഈ കോണ്‍വെന്റ്. ഏപ്രില്‍ 13നാണ് റഷ്യയിലെ ദേവാലയങ്ങള്‍ കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് അടച്ചത്. കഴിഞ്ഞദിവസംവരെ 7790 പുതിയ കൊവിഡ് 19 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ മുഴുവന്‍ രോഗികളുടെ എണ്ണം 561091 ആയി. 7660 പേരാണ് ഇതിനോടകം കൊവിഡ് 19 ബാധിച്ച് റഷ്യയില്‍ മരിച്ചിട്ടുള്ളത്.

Top