മൂന്നാര്‍ സിപിഎം ഓഫിസ് നിര്‍മാണത്തില്‍ ജില്ലാ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്തു

കൊച്ചി: ഇടുക്കി ശാന്തന്‍പാറയിലെ സിപിഐഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തില്‍ കര്‍ശന നടപടിയുമായി ഹൈക്കോടതി. ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു. സി.വി വര്‍ഗീസ് അജ്ഞത നടിച്ചുവെന്നും വിമര്‍ശനം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തുമാകാമോ എന്നും കോടതി ചോദിച്ചു.

മൂന്നാറിലെ സിപിഐഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. ഉടുമ്പന്‍ചോല, ബൈസണ്‍വാലി, ശാന്തന്‍പാറ ഓഫീസുകളുടെ നിര്‍മ്മാണമാണ് നിര്‍ത്തിവെക്കാന്‍ കോടതി നിര്‍ദേശിച്ചത്. ജില്ലാ കലക്ടര്‍ക്കാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദേശം നല്‍കിയത്. നിര്‍മ്മാണം തടയാന്‍ ജില്ലാ കലക്ടര്‍ക്ക് പൊലീസ് സഹായം തേടാമെന്നും കോടതി പറഞ്ഞിരുന്നു.

മൂന്നാര്‍ മേഖലയിലെ അനധികൃത നിര്‍മാണങ്ങള്‍ തടയണമെന്ന ഹര്‍ജികളിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പിന്നാലെ ഉത്തരവ് മറികടന്ന് ശാന്തന്‍പാറയില്‍ സിപിഐഎമ്മിന്റെ ഏരിയാ കമ്മിറ്റി ഓഫീസിന്റെ നിര്‍മ്മാണം തുടര്‍ന്നിരുന്നു. ഇതോടെ രൂക്ഷ വിമര്‍ശനമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തുമാകാമോ എന്ന് ചോദിച്ച കോടതി ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് ഇനിയൊരുത്തരവ് വരും വരെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശിച്ചു.

Top