കാട്ടു പോത്ത് കേസിലെ പ്രതികളെ വനപാലകര്‍ പട്ടിയെ കൊണ്ട് കടുപ്പിച്ചെന്ന് പരാതി

ഇടുക്കി: കാട്ടുപോത്ത് കേസില്‍ ആദിവാസികളായ പ്രതികളെ പട്ടിയെ കൊണ്ട് കടിപ്പിച്ചതായി പരാതി. പെരുവന്താനം കൊമ്പുക്കുത്തി സ്വദേശികളായ ചന്ദ്രന്‍(32), ബിജു (30) രതീഷ് (28) എന്നിവരാണ്‌ തങ്ങളെ വനപാലകര്‍ പട്ടിയെ കൊണ്ട് കടിപ്പിച്ചതായി പരാതിപ്പെട്ടത്. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്ത് സബ് ജയിലിലെത്തിച്ചെങ്കിലും ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന്‌ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

അറസ്റ്റിലായ മറ്റൊരു പ്രതി കണയങ്കവയല്‍ സ്വദേശി ജോസ് കുഞ്ഞിനെയാണ് വനപാലകര്‍ പട്ടിയെ വിട്ട് കടിപ്പിച്ചത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് പേവിഷബാധക്കെതിരെയുള്ള വാക്സിന്‍ കുത്തിവെയ്പ്പ് നല്‍കി. റിമാന്‍ഡിലായിരുന്ന പ്രതിയെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍വാങ്ങി ഉപദ്രവിച്ചെന്നാണ് പരാതി.

ഒന്‍പത് പ്രതികളാണ് കാട്ടുപോത്തിനെ ആക്രമിച്ച കേസില്‍ പിടിയിലായത്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ രംഗത്തെത്തി. എന്നാല്‍ തങ്ങള്‍ പ്രതികളെ ഉപദ്രവിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് വനപാലകര്‍ പറഞ്ഞത്‌.

Top