ആലുവയില്‍ എട്ടു വയസായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ കുറ്റപത്രം കൈമാറി

കൊച്ചി: ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം നല്‍കി. നെയ്യാറ്റിന്‍കര വഞ്ചിക്കുഴിയിലെ ക്രിസ്റ്റിന്‍ ആണ് ഏക പ്രതി. ബലാത്സഗം തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുന്‍പായിരുന്നു ഏതാനും കിലോമീറ്റര്‍ മാത്രം അകലെ മറ്റൊരു കുട്ടിയെകൂടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെയോടെയാണ് സംഭവം. വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഇയാള്‍ എടുത്തു കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഉടന്‍ തെരച്ചില്‍ ആരംഭിച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

പിന്നീട് രക്തം ഒലിപ്പിച്ചെത്തിയ കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതി പോലീസ് പിടികൂടുമെന്നുറപ്പായ്പപോള്‍ ആലുവ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിനു താഴെയുള്ള പുഴയില്‍ച്ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തന്ത്രപരമായി പിടികൂടുകയായിരുന്നു. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് ക്രിസ്റ്റിന്‍. എറണാകുളം പോക്‌സോ കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1262 പേജുകളുള്ള കുറ്റപത്രത്തില്‍ 115 സാക്ഷികളാണുള്ളത്. 30 ഡോക്യുമെന്റുകളും കുറ്റപത്രത്തിനൊപ്പമുണ്ട്, 18 മറ്റ് തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവം, ബലാത്സംഗം, മോഷണം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലുവ റൂറല്‍ എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Top