വാല്‍വുള്ള എന്‍95 മാസ്‌ക് ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി വിദഗ്ധര്‍

കൂടുതല്‍സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന എന്‍95 മാസ്‌കുകള്‍ രോഗികളോ രോഗാണുവാഹകരോ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിദഗ്ധരുടെ പഠനം. കൊറോണവൈറസിന്റെ ഭീഷണി നിലനില്ക്കുന്നിടത്തോളം വൈറസ് പ്രതിരോധത്തിനായി വാല്‍വു കളുള്ള മാസ്‌ക് ഒഴിവാക്കി സാധാരണ മുഖാവരണം ഉപയോഗിക്കണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

വായുമലിനീകരണനിരക്ക് കൂടിയ മേഖലകളില്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്ന വായുവിലടങ്ങിയ കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ അളവ് കുറയ്ക്കുന്നതിനാണ് വാല്‍വുള്ള എന്‍95 മാസ്‌ക് ഉപയോഗിക്കാന്‍ സാധാരണയായി നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇത്തരം മാസ്‌കുപയോഗിക്കുന്ന വ്യക്തികളുടെ ഉച്ഛ്വാസവായുവിലൂടെ പുറത്തെത്തുന്ന രോഗാണുക്കളുടെ അളവ് താരതമ്യേന കൂടുതലായിരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു

അതേസമയം, എന്‍95 ഉപയോഗിക്കുന്നവര്‍ വാല്‍വില്ലാത്ത മാസ്‌കുകളാണ് തിരഞ്ഞെടുക്കേണ്ടത്. എല്ലാ മാസ്‌കുകളും ശ്വാസകോശത്തില്‍ നിന്ന് പുറന്തള്ളുന്ന വായുവിലെ രോഗാണുക്കളെ ചെറുക്കും. എന്നാല്‍ വാല്‍വുള്ള മാസ്‌കുകള്‍ രോഗികളോ വൈറസ് വാഹകരോ ആയവരുടെ ശരീരത്തില്‍ നിന്ന് രോഗാണുക്കളെ കൂടുതലായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളും. ഇത് മറ്റുള്ളവര്‍ക്ക് ദോഷമായി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ കോവിഡ് കാലത്ത് എന്‍95 മാസ്‌കുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധനിര്‍ദേശം.

ശ്വസനം സുഗമമാക്കാന്‍ സഹായിക്കുന്ന എന്‍95 മാസ്‌കുകള്‍ സാധാരണയായി അഗ്‌നിരക്ഷാസേനാംഗങ്ങളും വ്യാവസായിക-നിര്‍മാണ മേഖലയില്‍പ്രവര്‍ത്തിക്കുന്നവരുമാണ് ഉപയോഗിക്കുന്നത്. കോവിഡ്-19 കാലത്ത് വൈറസ് പ്രതിരോധത്തിനായി ഈ മാസ്‌ക് ഉപയോഗിക്കുന്നത് ഉചിതമല്ല. ഒരാള്‍ പുറത്തേക്ക് വിടുന്ന വായുവിലെ സ്രവകണങ്ങളുടെ അളവ് കൂടുതലായിരിക്കും. സാധാരണ മുഖാവരണങ്ങള്‍ ഈ കണങ്ങള്‍ തടഞ്ഞു നിര്‍ത്തുമ്പോള്‍ എന്‍95 മാസ്‌കുകളുടെ വാല്‍വിലൂടെ പുറത്തു വരുന്ന രോഗാണുക്കളുടെ അളവ് കൂടുതലായിരിക്കും, ഇത് കോവിഡ് വ്യാപനം വര്‍ധിപ്പിക്കുന്നതിനിടയാക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Top