ഭൂമിതട്ടിപ്പ് കേസ്: നടി ഗൗതമിയുടെ മൊഴിയെടുത്തു

ചെന്നൈ: ഭൂമി തട്ടിയെടുത്തുവെന്ന പരാതിയില്‍ നടി ഗൗതമിയെ പോലീസ് വെള്ളിയാഴ്ച മൊഴിയെടുക്കാനായി വിളിച്ചു വരുത്തി. ഗൗതമിയുടെ പരാതിയില്‍ വ്യാഴാഴ്ച ആറു പേര്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് അവരെ ചോദ്യംചെയ്യാനായി നേരിട്ടു വിളിച്ചുവരുത്തിയത്. വെള്ളിയാഴ്ച രാവിലെ കാഞ്ചീപുരം ജില്ലാ പോലീസ് സൂപ്രണ്ടിന് മുന്നില്‍ ഗൗതമി ഹാജരായി. അരമണിക്കൂറോളം പോലീസ് അവരില്‍നിന്ന് മൊഴിയെടുത്തു.

കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുമ്പത്തൂരിന് സമീപം കോട്ടയൂര്‍ ഗ്രാമത്തില്‍ 25 കോടി വിലമതിപ്പുള്ള തന്റെ ഭൂമി തട്ടിയെടുത്തതായി ഗൗതമി ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് ഏതാനും ദിവസം മുമ്പ് പരാതി നല്‍കിയിരുന്നു. അന്വേഷണം കാഞ്ചീപുരം സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസിനു കൈമാറിയിരുന്നു. സംഭവത്തില്‍ ശ്രീപെരുമ്പത്തൂര്‍ സ്വദേശികളായ അളഗപ്പന്‍, ഭാര്യ നാച്ചാല്‍, സതീഷ്‌കുമാര്‍, ആരതി, ഭാസ്‌കരന്‍, രമേഷ് ശങ്കര്‍ എന്നിവര്‍ക്ക് എതിരേയാണ് കേസെടുത്തത്. ഇവര്‍ വ്യാജരേഖകളുണ്ടാക്കി ഗൗതമിയുടെ ഭൂമി തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Top