മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ മണിപ്പൂരിന് പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മണിപ്പൂരില്‍ നടന്നത് ഹീന കുറ്റകൃത്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ ശിപാര്‍ശ നല്‍കിയെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം. ഇതിന് സുപ്രീംകോടതി അനുവാദം നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്തു സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സുപ്രീംകോടതി ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അതിനിടെ സ്ത്രീകളുടെ നഗ്‌ന വിഡിയോ പകര്‍ത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഏഴാം ദിനവും ബഹളം തുടര്‍ന്നേക്കും.

Top