ബാലികയെ പീഡിപ്പിച്ച കേസ്; ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവ്

പാലക്കാട്: ബാലികയെ പീഡിപ്പിച്ച കേസില്‍ ബന്ധുവായ പ്രതിക്ക് 51 വര്‍ഷം കഠിന തടവും 120000 രൂപ പിഴയും ശിക്ഷ വിധിച്ച് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി. പിന്നോക്ക വിഭാഗക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസിലാണ് ഷോളയൂര്‍ സ്വദേശിയായ അഗസ്റ്റിന് ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി 51 വര്‍ഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ടി.സഞ്ജുവാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ഈ കേസിലെ രണ്ടാം പ്രതിയെ വെറുതെ വിട്ടു. 2018 മെയ് മാസത്തില്‍ പലതവണ പ്രതി അന്യായക്കാരിയും കുടുംബവും താമസിക്കുന്ന വീട്ടില്‍ വച്ചും കൃഷിസ്ഥലത്തുള്ള ഷെഡില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

ഷോളയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌ഐമാരായ സുധീഷ് കുമാര്‍, ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.ശോഭന ഹാജരായി. പ്രോസിക്യൂഷന്‍ 20 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകള്‍ തെളിവിലേക്ക് സ്വീകരിച്ചു. പിഴ തുക ഇരയ്ക്ക് നല്‍കാനും പിഴ അടച്ചില്ലെങ്കില്‍ 14 മാസം അധികം കഠിന തടവ് അനുഭവിക്കണമെന്നും ശിക്ഷാ വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 51 വര്‍ഷത്തേക്കാണ് ശിക്ഷ വിധിച്ചെങ്കിലും പ്രതി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. എങ്കിലും ഇനിയുള്ള 20 വര്‍ഷം പ്രതി ജയിലിന് അകത്തായിരിക്കും.

 

Top