കത്വ കൂട്ട ബലാത്സംഗ കേസിലെ സാക്ഷിക്കെതിരെ വീണ്ടും പൊലീസ് കേസ്

ന്യൂഡല്‍ഹി : കത്വ കൂട്ട ബലാത്സംഗക്കേസിലെ സാക്ഷിയും ഇരയുടെ കുടുംബത്തെ സഹായിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ താലിബ് ഹുസൈനെതിരെ പൊലീസ് വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു.

സാമൂഹ്യ പ്രവര്‍ത്തകനും കത്വ പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടക്കാരില്‍ പ്രധാനിയുമാണ് ഹുസൈന്‍. പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതാണ് കേസ്. താലിബ് പൊലീസ് കസ്റ്റഡിയില്‍ വെച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയായിയെന്നും തലയ്ക്ക് ഗുരുതര പരിക്കേറ്റുവെന്നും സുപ്രീം കോടതി അഭിഭാഷക ഇന്ദിര ജയ്‌സിംഗ് ട്വീറ്റിലൂടെ പുറത്തുവിട്ടിരുന്നു.

കെട്ടിച്ചമച്ച ബലാത്സംഗ കേസില്‍ ഹുസൈനെ മര്‍ദിച്ചുവെന്ന് ആരോപിച്ചു കുടുംബാംഗങ്ങള്‍ സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

താലിബ് ഹുസൈന്‍ കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന വ്യക്തിയാണ്. പക്ഷേ, ആഗസ്റ്റ് 2 ന് താലിബിന്റെ പേരില്‍ ലഭിച്ച ഒരു ബലാത്സംഗ പരാതിയെ തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈയ്യില്‍ വെച്ചെന്ന കുറ്റം കൂടി താലിബിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.

എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ വെച്ച് താലിബ് സ്വയം തലയിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന വിശദീകരണമാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ശേഷ് പോള്‍ വാലിദ് നല്‍കുന്നത്. സംഭവത്തിന് സഹതടവുകാര്‍ ദൃക്‌സാക്ഷികളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും ആത്മഹത്യാശ്രമത്തിന് താലിബിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.

Top