കൊച്ചി: എൻ.സി.പി നേതാവും പാലാ എം.എല്‍.എയുമായ മാണി സി കാപ്പനെതിരെ വഞ്ചന കുറ്റത്തിന് കോടതി കേസെടുത്തു. കണ്ണൂര്‍ വിമാനത്താവളത്തിൽ ഓഹരി നല്‍കാമെന്ന് വിശ്വസിപ്പിച്ച് മൂന്നേകാല്‍ കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്തത്. മുംബൈ മലയാളിയായ ദിനേശ് മേനോനാണ് പരാതിക്കാരൻ.
1996-ല്‍ പോള്‍ എന്ന സുഹ്യത്ത് വഴിയാണ് മാണി സി കാപ്പനെ പരിചയപ്പെട്ടതെന്ന് ദിനേശ് പരാതിയിൽ പറയുന്നു. 2012ലാണ് മൂന്നേകാല്‍ കോടി രൂപ നല്‍കിയത്. വിമാനത്താവളത്തിന്റെ ഓഹരി കിട്ടാതായപ്പോള്‍ പണം നിരികെ ചോദിച്ചു. 25 ലക്ഷം രൂപ പണമായി തിരികെ നല്‍കി. ബാക്കിയുള്ള മൂന്ന് കോടി രൂപയ്ക്ക് ചെക്കാണ് നല്‍കിയത്. 4 ചെക്കുകള്‍ ഉണ്ടായിരുന്നു. അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ അവ മടങ്ങിയയെന്നും ദിനേശ് പറഞ്ഞു.
വഞ്ചന ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ കേസെടുത്തിരുക്കുന്നത്. മാണി സി കാപ്പനോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്ന് കോടതി അറിയിച്ചു.