BRS സര്‍ക്കാരിന് തിരിച്ചടി; കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം നിര്‍ത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബി ആര്‍ എസ് സര്‍ക്കാരിന് തിരിച്ചടി. കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം തുടരാന്‍ സര്‍ക്കാരിന് നല്‍കിയ അനുമതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. റാവു മന്ത്രിസഭയിലെ ധനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

നവംബര്‍ 30ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പെരുമാറ്റച്ചട്ട കാലയളവിലും പദ്ധതി തുടരുന്നതിനുള്ള വ്യവസ്ഥകള്‍ കമ്മീഷന്‍ മുന്നോട്ടുവച്ചിരുന്നു. ധനസഹായ വിതരണം പരസ്യപ്പെടുത്തരുത് എന്നതായിരുന്നു വ്യവസ്ഥകളില്‍ ഏറ്റവും പ്രധാനം.

കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണം സംബന്ധിച്ച് ധനമന്ത്രി പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. തിങ്കളാഴ്ച മുതല്‍ ധനസഹായ വിതരണം ആരംഭിക്കും. കര്‍ഷകര്‍ പ്രഭാതഭക്ഷണവും ചായയും കഴിയുന്നതിന് മുമ്പ് തന്നെ തുക അവരുടെ അക്കൗണ്ടില്‍ എത്തുമെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. തുടര്‍ന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

ബിആര്‍എസ് നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഉപകരണമായി ഇസിയുടെ അനുമതി ഉപയോഗിക്കുകയാണെന്ന് സിഇസി രാജീവ് കുമാറിന് അയച്ച കത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നു. ഇതേത്തുടര്‍ന്നാണ് കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്.

Top