പശ്ചിമ ബംഗാളില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന ബിജെപി നേതാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്ന ബിജെപി നേതാവ് അറസ്റ്റില്‍. സങ്ക്രെയിലിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 6 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. സന്ദേശ്ഖാലി കേസില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതിനിടെയാണ് പുതിയ സംഭവ വികാസം.

ബിജെപി നേതാവ് സബ്യസാചി ഘോഷിനെയാണ് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സന്‍ക്രെയ്ല്‍ ഏരിയയിലെ ദുലാഗഡിലെ ദേശീയ പാത നമ്പര്‍ 116 ന് സമീപമുള്ള ഹോട്ടല്‍ നടത്തിയ റെയ്ഡില്‍ ബിജെപി നേതാവ് ഉള്‍പ്പെടെ 11 പേര്‍ പിടിയിലായി. പരിശോധന നടക്കുമ്പോള്‍ നിരവധി പെണ്‍കുട്ടികള്‍ സ്ഥലത്തുണ്ടായിരുന്നു, ഇവരില്‍ പലരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും പൊലീസ് അറിയിച്ചു.

അറസ്റ്റിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. സ്ത്രീകളെയല്ല, പിമ്പുകളെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് പാര്‍ട്ടി ആരോപിച്ചു.

Top