ബൈക്ക് യാത്രികനെ കാറിടിച്ച് വീഴ്ത്തി 8 ലക്ഷം രൂപ കവര്‍ന്നു; 4 പേര്‍ മലപ്പുറത്ത് അറസ്റ്റില്‍

മഞ്ചേരി: മഞ്ചേരിയില്‍ യാത്രക്കാരനെ കാറിടിപ്പിച്ചു വീഴ്ത്തിയും വടിവാള്‍ വീശിയും എട്ട് ലക്ഷം രൂപ കവര്‍ന്ന കേസില്‍ നാലുപേര്‍ പൊലീസിന്റെ പിടിയില്‍. പത്തനംതിട്ട അടൂര്‍ സ്വദേശികളായ പരുത്തിപ്പാറ വയല കല്ലുവിളയില്‍ വീട്ടില്‍ സുജിത്ത് (20), വടക്കേടത്തുകാവ് നിരന്നകായലില്‍ വീട്ടില്‍ രൂപന്‍ രാജ് (23), വടക്കേടത്തുകാവ് മുല്ലവേലി പടിഞ്ഞാറ്റേതില്‍ വീട്ടില്‍ സൂരജ് (23), അടൂര്‍ പന്നിവിഴ വൈശാഖം വീട്ടില്‍ സലിന്‍ ഷാജി (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജൂണ്‍ 23ന് പൂക്കോട്ടൂര്‍ അങ്ങാടിയിലാണ് കേസിനാസ്പദമായ സംഭവം. മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന മൊറയൂര്‍ സ്വദേശി സുജിത്തിനെ കാറിടിപ്പിച്ച് തള്ളിയിടുകയും വടിവാള്‍ വീശിയും കുരുമുളക് വെള്ളം സ്പ്രേ ചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയം ചെയ്ത ശേഷം പണം കവരുകയായിരുന്നു. കുഴല്‍പ്പണം ആണ് സംഘം കവര്‍ന്നത്. കേസില്‍ അന്വേഷണം നടന്നുവരവെ പ്രതികളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസിനു വിവരം ലഭിച്ചു.

എസ്പിയുടെ നിര്‍ദ്ദേശാനുസരണം മലപ്പുറം ഡിവൈഎസ് പി അബ്ദുല്‍ ബഷീര്‍ പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം കൊടുത്തു. തുടര്‍ന്നാണ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തത്. പൊലീസ് ഇന്‍സ്പെക്ടര്‍മാരായ ജോബി തോമസ്, റിയാസ് ചാക്കീരി, മഞ്ചേരി എസ്.ഐ മാരായ സുജിത്ത്, ബഷീര്‍, പൊലീസ് ഉദ്യോഗസ്ഥരായ അനീഷ് ചാക്കോ, ഐ.കെ. ദിനേഷ്, പി. സലീം, ആര്‍. ഷഹേഷ്, കെ. ജസീര്‍, ഹക്കീം എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Top