എ ബൈക്ക് സംരംഭം; ഇനി റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ബൈക്ക് വാടകയ്‌ക്കെടുത്ത് കറങ്ങാം

കൊച്ചി: കേരളത്തിൽ റെയിൽവേ സ്‌റ്റേഷനുകളിൽ യാത്രക്കാർക്ക് ബൈക്കുകൾ ഇനി  വാടകയ്‌ക്കെടുത്ത് കറങ്ങാം. അതിനുള്ള അവസരമൊരുക്കുകയാണു റെയിൽവേ സ്റ്റേഷനുകളിൽ പുതിയതായി ആരംഭിക്കുന്ന റെന്റ് ഐ ബൈക്ക് സംരംഭം. തിരുവനന്തപുരം ഡിവിഷനിലെ 15 റെയില്‍വേ സ്റ്റേഷനുകളിലാണു സംവിധാനം വരുന്നത്. ആദ്യ റെന്റ് എ ബൈക്ക് സംവിധാനം എറണാകുളം ജംക്ഷന്‍, എറണാകുളം ടൗണ്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തനം തുടങ്ങി. വൈകാതെ തിരുവനന്തപുരം, കൊച്ചുവേളി, കഴക്കൂട്ടം, കൊല്ലം, വര്‍ക്കല, ചെങ്ങന്നൂര്‍, കോട്ടയം, തൃപ്പൂണിത്തുറ, ആലപ്പുഴ, ആലുവ, അങ്കമാലി, ചാലക്കുടി, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കും.

വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രധാന പട്ടണങ്ങളും കേന്ദ്രീകരിച്ചാണു ഇപ്പോള്‍ റെന്റ് എ ബൈക്ക് ആരംഭിച്ചിരിക്കുന്നതെന്നു റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു. ചാലക്കുടിയില്‍ നിന്നു ബുള്ളറ്റ് വാടകയ്‌ക്കെടുത്തു മലക്കപ്പാറയിലും വാല്‍പാറയയിലും , ആലുവയില്‍ നിന്നു ബൈക്കില്‍ മൂന്നാറിലുമൊക്കെ പോകാം. മോട്ടോര്‍ ബൈക്കുകള്‍ കൂടാതെ സ്‌കൂട്ടറുകളും വാടകയ്ക്കു ലഭിക്കും. നിശ്ചിത തുക സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കേണ്ടതില്ല. സമയവും ദൂരവും കണക്കിലെടുത്താണു നിരക്കുകള്‍.

നികുതിയുള്‍പ്പെടെ ബുള്ളറ്റിനു ഒരു മണിക്കൂറിനു (10 കിമീ) 192 രൂപയാണു നിരക്ക്. 10 കിലോമീറ്റര്‍ കഴിഞ്ഞാല്‍ ഓരോ കിലോമീറ്ററിനു 5 രൂപ വീതം നല്‍കണം. 2 മണിക്കൂറിനു 230, 3 മണിക്കൂറിനു 358 എന്നിങ്ങനെയാണു നിരക്കുകള്‍. സ്‌കൂട്ടറുകള്‍ക്കു ഒരു മണിക്കൂറിനു 128 രൂപയാണു വാടക, 2 മണിക്കൂറിനു 192, 3 മണിക്കൂറിന് 256 എന്നിങ്ങനെ കൂടിക്കൊണ്ടിരിക്കും. മാസ വാടകയ്ക്കും വാഹനം ലഭിക്കും. ദിവസം കൂടുന്നതിന് അനുസരിച്ച് നിരക്കു കുറയും.

റൈഡറിനു ഹെല്‍മറ്റ് ഫ്രീയാണ്, സഹയാത്രക്കാരനു വാടകയ്ക്കു ഹെല്‍മറ്റ് ലഭിക്കും. വഴിയില്‍ വാഹനം തകരാറിലായാല്‍ വേണ്ട സഹായവും ആവശ്യമെങ്കില്‍ പകരം വാഹനവും എത്തിച്ചു നല്‍കും. ആധാര്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവ ഹാജരാക്കി വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാം.www.caferides.com എന്ന വെബ്‌സൈറ്റ് വഴി ഈ രേഖകള്‍ അപ്ലോഡ് ചെയ്തു മുന്‍കൂട്ടി ബൈക്കുകള്‍ ബുക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. റെന്റ് എ കാര്‍ സ്‌കീം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് മൂലം ട്രെയിന്‍ സര്‍വീസുകള്‍ ഇടക്കാലത്ത് നിര്‍ത്തി വച്ചതോടെ പദ്ധതി നിലച്ചിരുന്നു. അതും വൈകാതെ റെയില്‍വേ പുനരാരംഭിക്കും.

റെന്റ് എ ബൈക്ക് പദ്ധതി നടപ്പാക്കാനുള്ള കരാര്‍ ഇവിഎമ്മാണു നേടിയിരിക്കുന്നത്. 5 വര്‍ഷത്തേക്കാണു കരാര്‍. സ്റ്റാര്‍ട്ടപ് സംരംഭമായ കഫേറൈഡ്‌സിനെ ഇവിഎം നേരത്തെ ഏറ്റെടുത്തിരുന്നു. തണ്ടര്‍ബേഡ്, ക്ലാസിക്, സ്റ്റാന്‍ഡേര്‍ഡ് 500, ആക്ടീവ എന്നിവയാണു ഇപ്പോള്‍ സ്റ്റേഷനുകളില്‍ വാടകയ്ക്കു ലഭിക്കുകയെന്നു ഇവിഎം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാകേഷ് പറഞ്ഞു. വൈകാതെ ഇലക്ട്രിക് സ്‌കൂട്ടറുകളും ലഭ്യമാക്കും.

മൊബൈല്‍ ആപ്പും വൈകാതെ പുറത്തിറക്കും. തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ആരംഭിച്ച പദ്ധതി വൈകാതെ പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകളിലും നടപ്പാക്കും. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിവിഷനിലെ ബിസിനസ് ഡവലപ്‌മെന്റ് യൂണിറ്റാണു പദ്ധതി നടപ്പാക്കുന്നത്. ലൈസന്‍സ് ഫീ ഇനത്തില്‍ റെയില്‍വേയ്ക്കു പ്രതിവര്‍ഷം 10 ലക്ഷം രൂപയുടെ അധിക വരുമാനം ലഭിക്കും.

 

Top