പേവിഷ പ്രതിരോധ വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചു

തിരുവനന്തപുരം: പേ വിഷബാധയ്ക്കെതിരായ വാക്സീന്റെ ഒരു ബാച്ചിന്റെ വിതരണം പിൻവലിച്ചു. വാക്സീൻ സാമ്പിൾ, കേന്ദ്ര ലാബിലേക്ക് വീണ്ടും പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചതോടെയാണ് വാക്സീന്റെ ഒരു ബാച്ച് പിൻവലിച്ചത്. വാക്സീന്റെ ഗുണനിലവാരത്തെ കുറിച്ച് സംശയം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും പരിശോധന ആവശ്യപ്പെട്ടത്.

കെബി 210002 എന്ന ബാച്ച് വാക്സീനാണ് അടിയന്തരമായി പിൻവലിച്ചത്. ആശുപത്രികളിൽ നിന്നും വെയർ ഹൗസുകളിൽ നിന്നും വാക്സീന്റെ ഈ ബാച്ച് പിൻവലിക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദ്ദേശം നൽകി. വാക്സീൻ പിൻവലിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ വെയർഹൗസുകൾക്ക് കെഎംഎസ്‍സിഎൽ നിർദ്ദേശം നൽകി.

വാക്സീൻ എടുത്തിട്ടും പേ വിഷബാധ മൂലം ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ഗുണനിലവാരത്തെ കുറിച്ച് വീണ്ടും പരിശോധന നടത്താൻ സർക്കാർ തീരുമാനം. കസൗളിയിലെ കേന്ദ്ര ലാബാണ് ഗുണനിലവാര പരിശോധനാ സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതേ ലാബിൽ വീണ്ടും സാമ്പിളുകൾ പരിശോധിയ്ക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. പിൻവലിച്ച വാക്സീന്റെ ആയിരത്തോളം വയലുകൾ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. നാലായിരത്തോളം വയലുകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

Top