‘മാനസികരോഗം പച്ചരി കഴിച്ചാല്‍ മാറില്ല’; ബല്‍റാമിന് മറുപടിയുമായി റഹീം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ‘പച്ചരി വിജയന്‍’ എന്ന് പരിഹസിച്ച വി.ടി. ബല്‍റാമിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം. തൃത്താലയില്‍ ഇപ്പോള്‍ കണ്ട ആ വികൃത മനസ്സ് ഒറ്റപ്പെട്ടതോ, പുതിയതോ അല്ലെന്നും തലമുറകളായി ഉള്ളതാണെന്നും റഹീം പറഞ്ഞു. ഒരു തരം ജനിതക രോഗമാണ്, മാറില്ല. പണ്ട് കോളാമ്പിയിലൂടെ കോണ്‍ഗ്രസ് വിളിച്ചു പറഞ്ഞത്, ഇന്ന് എഫ്ബിയിലൂടെ പറയുന്നു എന്ന് മാത്രമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘കഞ്ഞി നായനാര്‍’ എന്ന് വിളിച്ചാക്ഷേപിച്ച അനുഭവം പങ്കുവെച്ചുകൊണ്ടാണ് റഹീമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

‘ വി.ടി.ബല്‍റാമും കോണ്‍ഗ്രസ്സ് സൈബര്‍ സംഘവും പരിഹസിക്കുന്ന പച്ചരിക്കും കിറ്റിനും സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ വളരെ വലിയ പ്രാധാന്യമുണ്ട്. ഒരു സംശയവും വേണ്ട, കിറ്റ് വീടിന്റെ വിശപ്പ് മാറ്റിയ ഐശ്വര്യം തന്നെയാ സാറന്മാരെ. പച്ചരി വിശപ്പ് മാറ്റും. ബല്‍റാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാല്‍ മാറില്ല’ – എ.എ. റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

എ.എ.റഹീമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘കഞ്ഞി നായനാര്‍ തുലയട്ടെ’…. പിരപ്പന്‍കോട് സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലായിരുന്നു എന്റെ പ്രൈമറി വിദ്യാഭ്യാസം. എംസി റോഡിനോട് ചേര്‍ന്നാണ് അന്നും ഇന്നും എന്റെ സ്‌കൂള്‍.
തലസ്ഥാനത്തേയ്ക്കുള്ള പ്രധാന പാതകളില്‍ ഒന്ന്. റോഡിലൂടെ ഒരുപാട് പ്രൈവറ്റ് ബസുകള്‍ പതിവില്‍ കൂടുതല്‍ പായുന്നു. എല്ലാറ്റിലും കൊടികള്‍. നിറയെ ആളുകള്‍. അന്നൊക്കെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സമരത്തിന് പോകുന്ന ബസുകളിലും ലോറികളിലും കോളാമ്പികള്‍ ഘടിപ്പിക്കും. മുദ്രാവാക്യം വിളിച്ചും പാട്ടുകള്‍ പാടിയും കടന്നുപോകുന്ന വാഹനങ്ങളില്‍ കെട്ടിയിരുന്ന മൂന്ന് നിറമുള്ള കൊടികള്‍ കോണ്‍ഗ്രസ്സിന്റേത് ആയിരുന്നുവെന്നൊക്കെ പിന്നെയെപ്പോഴോ ആണ് മനസ്സിലായത്. പക്ഷേ ആ വാഹനങ്ങളുടെ ലൗഡ്‌സ്പീക്കറിലൂടെ കേട്ട ഒരു മുദ്രാവാക്യം ഞങ്ങള്‍ കുട്ടികള്‍ക്ക് കൗതുകമായി.

‘കഞ്ഞി നായനാര്‍ തുലയട്ടെ’… സഖാവ് ഇ.കെ.നായനാര്‍ അന്ന് മുഖ്യമന്ത്രി, നയനാര്‍ക്കെതിരായ രാഷ്ട്രീയ സമരത്തിന് പോയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്നും കേട്ട ആ പരിഹാസത്തിനു സമാനമായി ഇന്നത്തെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ തൃത്താലയില്‍ നിന്നൊരു വികൃത ശബ്ദം കേട്ടു…. അപ്പോഴാണ് കുട്ടിക്കാലം വെറുതെ മനസ്സില്‍ കയറിവന്നത്.
എന്തിനായിരുന്നു ജനപ്രിയനായ നയനാര്‍ക്ക് കഞ്ഞി എന്നൊരു വട്ടപ്പേര് വന്നത് ? ശ്രീ മുരുകന്‍ കാട്ടാക്കടയുടെ ‘ഓര്‍മ്മമഴക്കാറ്’ എന്നൊരു കവിതയുണ്ട്. കവിയുടെ സ്‌കൂള്‍ കാലമാണ് പ്രമേയം. വരികളിങ്ങനെ പോകുന്നു…

‘അഞ്ചാം ക്ലാസ്സിന്റെ ഒന്നാം ബഞ്ചിന്റെ അറ്റത്തിരിയ്ക്കും പൊതിച്ചോറിനെ, ആ പൊതിച്ചോറിനെ ആര്‍ത്തിയാല്‍ നോക്കുന്ന ഓട്ടയുടുപ്പിട്ട കാക്ക കറുമ്പനെ… വിശപ്പോടെ, ആര്‍ത്തിയോടെ ക്‌ളാസ്സില്‍ സഹപാഠി കൊണ്ടുവന്ന പൊതിച്ചോറിലേക്ക് നോക്കുന്ന, തുള വീണ, പഴകിയ വസ്ത്രം ധരിച്ചു വരുന്ന,ദരിദ്രമായ തന്റെ ഭൂതാകാലമാണ് കവി എഴുതിയത്.

സ്‌കൂള്‍ മുറ്റത്തെ ടാപ്പിലെ വെള്ളം കുടിച്ചു വിശപ്പ് മാറ്റിയ ഒരുപാട് കുട്ടികള്‍…. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് പരിമിതമായ തോതില്‍ ഉച്ചക്കഞ്ഞിയോ, ചോളമോ ഗോതമ്പ് പുഴുങ്ങിയതോ ഒക്കെ പണ്ടേ ഉണ്ടായിരുന്നു.. എന്നാല്‍ 1987ല്‍ അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാര്‍ ഇത് വ്യവസ്ഥാപിതമാക്കി. യുപി സ്‌കൂളുകളിലേക്ക് ഉച്ചക്കഞ്ഞി വ്യാപിപ്പിച്ചു. എല്ലാ സ്‌കൂളിലും അങ്ങനെ കഞ്ഞിപ്പുരകള്‍ പണിതു. ഉച്ചഭക്ഷണ വിതരണത്തില്‍ നിര്‍ണായകമായ ചുവടായിരുന്നു നായനാര്‍ സര്‍ക്കാര്‍ വച്ചത്. സ്‌കൂള്‍ കുട്ടികളുടെ വിശപ്പ് മാറ്റി നായനാര്‍ സര്‍ക്കാര്‍. ആരും വിശന്നു തല തളര്‍ന്ന് വീഴാതായി.

വിശപ്പ് കൊണ്ടു ആരും പഠനം പാതിവഴിയില്‍ നിര്‍ത്തി പോകാതായി. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിലും, സാമൂഹിക വളര്‍ച്ചയിലും ഈ ഉച്ചകഞ്ഞി പരിഷ്‌കാരം ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതായിരുന്നില്ല. പക്ഷേ കോണ്‍ഗ്രസ്സുകാര്‍ നായനാരെ കളിയാക്കി. നാടു നീളെ നടന്ന് പരിഹാസ മുദ്രാവാക്യം വിളിച്ചു. അതായത്, തൃത്താലയില്‍ ഇപ്പോള്‍ കണ്ട ആ വികൃത മനസ്സ് ഒറ്റപ്പെട്ടതോ, പുതിയതോ അല്ല, തലമുറകളായി ഉള്ളതാണ്. ഒരു തരം ജനിതക രോഗമാണ്. മാറില്ല. അന്ന് കോളാമ്പിയിലൂടെ കോണ്‍ഗ്രസ്സ് വിളിച്ചു പറഞ്ഞത്, ഇന്ന് എഫ്ബിയിലൂടെ എന്ന് മാത്രം.

നാട്ടിന്‍പുറത്താണ് ഞാന്‍ ജനിച്ചത്. ജോലിക്ക് പോകുന്ന പല കൂലിവേലക്കാരും പലപ്പോഴും പറയുന്നത് കേള്‍ക്കും ‘പച്ചരി വാങ്ങാനാ…”വിശപ്പ് മാറ്റാനാ…..
പച്ചരി, വിശക്കുന്ന മനുഷ്യന്റെ പ്രതീക്ഷയാണ്. വിശപ്പിന്റെ വിലയും വിഷമവും കോവിഡ് കാലം എല്ലാവരെയും ഓര്‍മപ്പെടുത്തി. വിശപ്പ് അരികിലുണ്ടായിട്ടും നമ്മളാരും വിശന്ന് മരിക്കാതിരുന്നത് മേല്പറഞ്ഞ ജനിതകരോഗം ബാധിക്കാത്ത ഒരു രാഷ്ട്രീയം കേരളം ഭരിച്ചത് കൊണ്ട് മാത്രമാണ്.

2020 ലെ ലോക പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം, ആകെയുള്ള നൂറ്റി ഏഴ്രാജ്യങ്ങളില്‍ തൊണ്ണൂറ്റി നാലാം സ്ഥാനത്താണ്. രാജ്യത്ത് കോവിഡ് സമയത്ത് വൈറസ് ബാധയില്‍ മാത്രമല്ല, വിശന്നും, പോഷകാഹാരം ലഭിക്കാതെയും മരിച്ചവരും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടവരും നിരവധിയാണ്. എന്നാല്‍ കേരളം വ്യത്യസ്തമായി. ‘ആരും വിശക്കരുത്’ പ്രിയപ്പെട്ട മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പച്ചരി മാത്രമല്ല, അടുക്കളയ്ക്ക് വേണ്ടത് എല്ലാം വീടുകളില്‍ എത്തിച്ചു. സാമൂഹ്യ അടുക്കളകള്‍ തുടങ്ങി, ജനകീയ ഭക്ഷണ ശാലകള്‍ തുടങ്ങി, തെരുവില്‍ അലഞ്ഞ അജ്ഞാതരായ സഹജീവികള്‍ക്ക് പോലും നമ്മള്‍ ഭക്ഷണം വിളമ്പി.

വളര്‍ത്തു മൃഗങ്ങളു തെരുവ് നായകളും പോലും വിശക്കാതെ നോക്കിയ നാടാണ് കേരളം. രോഗ വ്യാപനത്തെ മാത്രമല്ല നമ്മള്‍ പ്രതിരോധിച്ചത്, വിശപ്പിനെ കൂടിയായിരുന്നു. ശ്രീ വി.ടി.ബല്‍റാമും കോണ്‍ഗ്രസ്സ് സൈബര്‍ സംഘവും പരിഹസിക്കുന്ന പച്ചരിക്കും കിറ്റിനും സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ വളരെ വലിയ പ്രാധാന്യമുണ്ട്. ഒരു സംശയവും വേണ്ട, കിറ്റ് വീടിന്റെ വിശപ്പ് മാറ്റിയ ഐശ്വര്യം തന്നെയാ സാറന്മാരെ…. പച്ചരി വിശപ്പ് മാറ്റും. ബല്‍റാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാല്‍ മാറില്ല.

 

Top