പാറ്റ്‌നയില്‍ ഭാര്യയും മുന്‍ ഭാര്യയും ചേര്‍ന്ന് 45കാരനെ കുത്തിക്കൊലപ്പെടുത്തി

പാറ്റ്‌ന: പാറ്റ്‌നയില്‍ ഭാര്യയും മുന്‍ ഭാര്യയും ചേര്‍ന്ന് 45കാരനെ കുത്തിക്കൊലപ്പെടുത്തി. ബിഹാറിലെ ഛപ്രയിലാണ് നാടിനെ നടുക്കിയ സംഭവം. മൂവരും തമ്മില്‍ നടന്ന രൂക്ഷമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭേല്‍ഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെഡ്വാലിയ റായ്പുര സ്വദേശിയായ അലംഗീര്‍ അന്‍സാരി എന്നയാളാണ് കൊല്ലപ്പെട്ടത്. ദില്ലിയില്‍ ജോലി ചെയ്തിരുന്ന അലംഗീര്‍ ബക്രീദ് ആഘോഷിക്കാനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബീഹാറിലെ വീട്ടിലേക്ക് എത്തിയത്.

സംഭവത്തില്‍ അലംഗീറിന്റെ മുന്‍ ഭാര്യ സല്‍മ, ഇപ്പോഴത്തെ ഭാര്യ ആമിന എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പാണ് സല്‍മയെ അലംഗീര്‍ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ സല്‍മ മാറി താമസിക്കാന്‍ തുടങ്ങി. ആറ് മാസം മുമ്പ് ബംഗാള്‍ സ്വദേശിയായ ആമിനയെ അലംഗീര്‍ വിവാഹം ചെയ്തു. ആദ്യ ഭാര്യയായ സല്‍മ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ എത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

സല്‍മയും ആമിനയും അവിടെ വച്ച് കണ്ടുമുട്ടുകയും ചെയ്തു. ഇതിന് ശേഷം ബക്രീദ് ആഘോഷിക്കാനായി അലംഗീര്‍ നാട്ടില്‍ എത്തിയതറിഞ്ഞ് സല്‍മയും ബീഹാറിലേക്ക് എത്തി. ഇതോടെ അലംഗീറും ആമിനയും സല്‍മയും തമ്മില്‍ വാക്കുതര്‍ക്കമായി. വഴക്ക് രൂക്ഷമാതോടെ ഭാര്യമാര്‍ ചേര്‍ന്ന് യുവാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.

കുത്തേറ്റ അലംഗീറിനെ ഉടന്‍ പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അവിടെ നിന്ന് പാറ്റ്‌ന മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, പാറ്റ്‌നയിലേക്ക് കൊണ്ട് പോകും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Top