എട്ടംഗ സംഘം 19കാരനെ വെട്ടിക്കൊലപ്പെടുത്തി; ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പക

തിരുവനന്തപുരം: ലഹരി വിരുദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പത്തൊന്‍പതുകാരനെ എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കരിമഠം കോളനിയിലെ അലിയാര്‍, അജിത ദമ്പതികളുടെ മകന്‍ അര്‍ഷാദ് ആണ് കൊല്ലപ്പെട്ടത്. എട്ടംഗ അക്രമി സംഘം കോളനിയിലെത്തി അര്‍ഷാദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

കരിമഠം കോളനി കേന്ദ്രീകരിച്ച് ലഹരി ഉപയോഗത്തിനെതിരായി സാമൂഹിക കൂട്ടായ്മ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഈ കൂട്ടായ്മയിലെ അംഗമാണ് മരിച്ച അര്‍ഷാദ്. ഇന്ന് വൈകുന്നേരത്തോടെ കോളനിയിലെ ടര്‍ഫിലേക്ക് എത്തിയ അക്രമി സംഘം അര്‍ഷാദുമായി ആദ്യം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ കൈവശം കരുതിയിരുന്ന ആയുധമെടുത്ത് പ്രതികള്‍ അര്‍ഷാദിനെ കുത്തുകയായിരുന്നു.

ആക്രമണത്തില്‍ അര്‍ഷാദിന്റെ സഹോദരനും സുഹൃത്തിനും പരുക്കേറ്റു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Top