കാമുകന്‍ ഒഴിവാക്കിയതിൽ മനം നൊന്ത് 16 വയസുകാരിയും കൂട്ടുകാരികളും വിഷം കഴിച്ചു, മൂന്ന് മരണം

ഭോപാൽ: മധ്യപ്രദേശില്‍ കൂട്ടുകാരികളായ മൂന്ന് വിദ്യാര്‍ത്ഥികൾ വിഷം കഴിച്ച് മരിച്ചു. ഇവരുടെ സുഹൃത്തായ മറ്റൊരു പെൺകുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടിനെ നടുക്കിയ സംഭവം. കാമുകന്‍ ഒഴിവാക്കിയതില്‍ മനം നൊന്താണ് പതിനാറുകാരി വിഷം കഴിച്ച് ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ ഉറ്റ സുഹൃത്തുക്കാളായ മൂന്ന് വിദ്യാര്‍ത്ഥിനികളും കൂടെ വിഷം കഴിക്കുകയായിരുന്നു. ഇന്‍ഡോറിലുള്ള കാമുകനെ കാണാനെത്തിയെങ്കിലും യുവാവ് എത്തിയില്ല. ഇതോടെയാണ് നാല് പേരും വിഷം കഴിച്ചത്.

സെഹോര്‍ ജില്ലയിലെ ആഷ്‌ത ടൗണിലെ സ്‌കൂളിൽ പഠിക്കുന്നവരാണ് പെൺകുട്ടികൾ. 120 കിലോമീറ്റർ ബസിൽ സ​ഞ്ചരിച്ചാണ് നാല് പേരും ഇൻഡോറിലെത്തിയത്. പതിനാറുകാരിയായ പെണ്‍കുട്ടി ഇന്‍‍ഡോറിലുള്ള യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവ് അടുത്തിടെയായി പെണ്‍കുട്ടിയോട് അകലം പാലിച്ചു. ദിവസങ്ങളായി ഇയാൾ പെൺകുട്ടിയുടെ ഫോൺ എടുക്കാൻ തയാറായിരുന്നില്ല. ഇതോടെ പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം ഇൻഡോറിൽ എത്തി ഇയാളെ കണ്ട് സംസാരിക്കാൻ തീരുമാനിക്കുകയായിരുന്നു.

കാമുകൻ തന്നെ കാണാൻ വിസമ്മതിക്കുകയാണെങ്കിൽ അവിടെ വച്ചു തന്നെ വിഷം കഴിച്ച് മരിക്കുമെന്നു പെൺകുട്ടി പറഞ്ഞിരുന്നു. ഇന്‍ഡോറിലെത്തിയ പെണ്‍കുട്ടികള്‍ ഭൻവാർകുവയിലുള്ള പാർക്കിൽ യുവാവിനു വേണ്ടി കാത്തിരുന്നു. എന്നാൽ യുവാവ് എത്തിയില്ല. തുടർന്ന് പെൺകുട്ടി കയ്യിൽ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. കൂട്ടുകാരികളും പെൺകുട്ടിക്കു പിന്നാലെ വിഷം കഴിച്ചു. സംഭവം കണ്ടു നിന്നവരാണ് പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.

യുവാവിനെ കാണാനായി ആഷ്‌ത ടൗണിൽ നിന്ന് പുറപെടും മുൻപേ പെൺകുട്ടികൾ വിഷം വാങ്ങി സൂക്ഷിച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയാണ് വിവരങ്ങള്‍ പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. പെണ്‍കുട്ടിയില്‍ നിന്നും അത്മഹത്യകുറിപ്പ് കിട്ടിയിട്ടില്ലെന്ന് ഇൻഡോർ അഡീഷണൽ ഡപ്യൂട്ടി കമ്മിഷണർ പ്രശാന്ത് ചൗബേ പറഞ്ഞു. സുഹൃത്തായ പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Top