വിവാഹവാഗ്ദാനം നല്‍കി 14 വയസ്സുകാരിയെ പീഡിപ്പിച്ചു; 48 വര്‍ഷം നതടവും 1.8 ലക്ഷം രൂപ പിഴയും

പത്തനംതിട്ട: വിവാഹവാഗ്ദാനം നല്‍കി 14 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 48 വര്‍ഷം കഠിനതടവും 1.8 ലക്ഷം രൂപ പിഴയും ശിക്ഷ. തൃക്കൊടിത്താനം അമര കിഴക്കേകുന്നില്‍ വീട്ടില്‍നിന്ന് പുറമറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന റിജോമോന്‍ ജോണിനെ (31) ആണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. ജഡ്ജി ജയകുമാര്‍ ജോണിന്റേതാണ് വിധി. പിഴ ഒടുക്കാതിരുന്നാല്‍ 30 മാസം അധികകഠിന തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

2020 മുതലായിരുന്നു പീഡനം. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് പ്രതി. ഇയാള്‍ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രലോഭനത്തില്‍ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു.

ഇതിനിടയില്‍ പെണ്‍കുട്ടി അയല്‍വാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണില്‍നിന്ന് ഇടയ്ക്കിടക്ക് റിജോമോനെ വിളിച്ചിരുന്നു. ഇതോടെ ഇയാള്‍ ഫോണിന് ഉടമയായ സ്ത്രീയുമായി സൗഹൃദത്തിലായി. ഒടുവില്‍ അവരുമായി ഒളിച്ചോടി. ചതി മനസ്സിലാക്കിയ പെണ്‍കുട്ടി വിവരം ബന്ധുക്കള്‍വഴി പോലീസില്‍ അറിയിച്ചു.

തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.എസ്. വിനോദ് അന്വേഷണം നടത്തിയ കേസില്‍ ഡിവൈ.എസ്.പി. രാജപ്പന്‍ റാവുത്തറാണ് അന്തിമ ചാര്‍ജ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ വാദം പൂര്‍ത്തിയായശേഷം പ്രതി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ രണ്ടാം ഭാര്യയോടും കുട്ടിയോടും ഒപ്പം കഴിഞ്ഞിരുന്ന ഇയാളെ ഷാഡോ പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റുചെയ്തത്.

Top